ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് സെമിയിൽ റാഫേൽ നദാൽ - നൊവാക്ക് ജോക്കോവിച്ച് പോരാട്ടം
പാരീസ് : ഇക്കുറി ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് സെമഫൈനൽ വേദി ഫൈനലിന് തുല്യമായി മാറും. കാരണം സെമിയിൽ കൊമ്പുകോർക്കാനെത്തുന്നത് രണ്ട് മഹാമേരുക്കളാണ്.സമീപകാലത്ത് നടന്ന പല ഗ്രാൻസ്ളാം ടൂർണമെന്റുകളുടെയും കലാശക്കളിയിൽ ഏറ്റുമുട്ടിയിരുന്നവർ; നിലവിലെ ചാമ്പ്യൻ റാഫേൽ നദാലും ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചും.
നാലുസെറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ച് റാഫേൽ നദാലാണ് ആദ്യം സെമിയിലെത്തിയത്. സ്കോർ. 6-3, 4-6, 6-4, 6-0. പത്താം സീഡായ അർജന്റീന താരത്തിനെതിരെ രണ്ടാം സെറ്റ് നഷ്ടമാക്കിയശേഷമായിരുന്നു നദാലിന്റെ തിരിച്ചുവരവ്. രണ്ടുവർഷത്തിനിടെ ഇതാദ്യമാണ് ഫ്രഞ്ച് ഓപ്പണിൽ നദാലിന് ഒരു സെറ്റ് നഷ്ടമാകുന്നത് .
പിന്നാലെ ക്വാർട്ടർ പോരാട്ടത്തിൽ ഒൻപതാം സീഡായ ഇറ്റാലിയൻ താരം മാറ്റിയോ ബെരാട്ടിനിയെ തോൽപ്പിച്ച് ടോപ് സീഡായ ജോക്കോവിച്ചും സ്വപ്നസെമിയിലേക്കെത്തി. സ്കോർ 6-3, 6-2, 6-7 (5), 7-5. മൂന്നു മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ജോക്കോയുടെ വരവ്.
പുരുഷ സിംഗിൾസിൽ ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസും ഇരുപത്തിനാലുകാരൻ അലക്സാണ്ടർ സ്വരേവും തമ്മിലാണ് ആദ്യ സെമി . ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ തമ്മിലുള്ള സെമിഫൈനൽ മത്സരമാകുമത്. ക്വാർട്ടർ ഫൈനലിൽ രണ്ടാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിലെത്തിയത്. ആസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിലെ തോൽവിക്ക് മെദ്‌വദേവിനോട് പകരം വീട്ടുകയായിരുന്നു സിറ്റ്സിപാസ്.
കാണികളെ ഒഴിപ്പിച്ചു, കലഹം
പാരീസിൽ കൊവിഡ് നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചതോടെ മത്സര വേദിയിൽനിന്ന് അയ്യായിരത്തോളം വരുന്ന കാണികളെ ഒഴിപ്പിക്കാനുള്ള നീക്കം സംഘർഷഭരിതമായി. ഇതോടെ മത്സരം ഇടയ്ക്ക് നിറുത്തിവയ്ക്കേണ്ടിവന്നു. ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് ആരാധകർ നിരസിച്ചതോടെ നാലാം സെറ്റിനിടെ മത്സരം നിർത്തിവച്ച് താരങ്ങളെ വേദിയിൽനിന്ന് മാറ്റി.മത്സരം പുനരാരംഭിച്ചതിനു പിന്നാലെ നിലതെറ്റി വീണ ജോക്കോവിച്ചിന്റെ കൈയ്ക്ക് മുറിവേറ്റത് ആശങ്ക പരത്തി.
29–28
നദാലിനെതിരായ നേർക്കുനേർ പോരാട്ടങ്ങളിൽ 29–28ന്റെ നേരിയ ലീഡ് നൊവാക്കിനാണ്. അതേസമയം, ഗ്രാൻസ്ളാമുകളിൽ 10–6ന്റെ ലീഡ് നദാലിനു സ്വന്തം. ഫ്രഞ്ച് ഓപ്പണിൽ മാത്രം 7–1ന്റെ ലീഡ്.
2018
ലെ വിംബിൾഡിനുശേഷം ഇതാദ്യമായാണ് ഇരുവരും ഗ്രാൻസ്ളാം ടൂർണമെന്റിന്റെ സെമിയിൽ നേർക്കുനേരെത്തുന്നത്.
14
ഇത് 14-ാം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പണിന്റെ സെമിയിൽ എത്തുന്നത്. ഇതിൽ 13 തവണയും കിരീടമുയർത്തി.
2015
ൽ മാത്രമാണ് നൊവാക്ക് ഫ്രഞ്ച് ഓപ്പണിൽ നദാലിനെ തോൽപ്പിച്ചത്. ക്വാർട്ടറിലായിരുന്നു നദാലിന്റെ വീഴ്ച.
2016
ൽ മാത്രമാണ് നൊവാക്ക് ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ളത്. ആ വർഷം നദാൽ പരിക്കേറ്റ് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |