കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്‍റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എച്ച് നാഗരാജു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോ എന്നു റസിഡന്‍റ്സ് അസോസിയേഷന്‍റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. യുവതിക്ക് ക്രൂര പീഡനം ഏറ്റെന്ന് മനസിലായത് ചാനലുകളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ്. അതുകൊണ്ടാണ് പ്രതിയെ പിടികൂടാൻ വൈകിയത്. എങ്കിലും കേസ് എടുത്ത ഉടനെ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി പരാതി നൽകാൻ ആദ്യം വിസമ്മതിച്ചു. പ്രതിയുടെ ജീവിതസാഹചര്യം സംശയകരമാണ്. യുവതിയുടെ കൈയിൽ നിന്നും പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മൂന്നു പേർ കൂടി പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്‌ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |