തിരുവനന്തപുരം: ലോക്ക്‌ഡൗണിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം. പൊതുജനം കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് പലയിടത്തും വൻ ഗതാഗത കുരുക്ക് സൃഷ്‌ടിച്ചു. ഗ്രാമമേഖലയും ഏറെ നാളുകൾക്ക് ശേഷം സജീവമായി.
ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് സംസ്ഥാനത്ത് ഇന്ന് തുറന്നത്. പുസ്‌തകങ്ങളും ശ്രവണ സഹായികൾ വിൽക്കുന്ന കടകൾക്കും മൊബൈൽ ഷോപ്പുകളും തുറന്നിടത്തൊക്കെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അറ്റകുറ്റ പണികൾക്കായി ജനം ഇവിടങ്ങളിലേക്ക് ഇരച്ചെത്തി. പലയിടത്തും ഇത്തരം കടകൾക്ക് മുന്നിൽ സാമൂഹ്യ അകലം പാലിച്ചുളള ക്യു ദൃശ്യമായിരുന്നു.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണിവരെയാണ് കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന കടകളും വാഹന ഷോറൂമുകളും ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അടയ്‌ക്കും.
നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് നടപ്പാക്കുക. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവർത്തനാനുമതി. പഴം, പച്ചക്കറികൾ, മത്സ്യ -മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിൽ നിന്നും നാളെയും മറ്റന്നാളും ഹോം ഡെലിവറിയ്ക്ക് മാത്രമാകും അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |