ലോക പ്രശസ്ത മിഴാവ് വാദകൻ പത്മശ്രീ പി കെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവ്വഹിച്ച മിഴാവ് ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കലാരൂപവും കൂടിയാട്ടമാണ്. കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നിർണ്ണായക നേതൃത്വം വഹിച്ച കലാപ്രതിഭയാണ്.
പാണിവാദതിലകൻ പി കെ നാരായണൻ നമ്പ്യാർ. കൂത്തിലും കൂടിയാട്ടത്തിലും അവയുടെ പശ്ചാത്തല വാദ്യമായ മിഴാവിലും അസാധാരണമായ പ്രയോഗ പാടവത്ത്വം നേടി വിശ്വപ്രസിദ്ധിയാർജ്ജിച്ച പി കെ നാരായണൻ നമ്പ്യാരുടെ സംഭവ ബഹുലമായ കലാജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും പ്രകാശം പരത്തുന്ന ചിത്രമാണ് മിഴാവ്. നാട്യകല മനീഷിയായിരുന്ന മാണി മാധവചാക്യാരുടെ പുത്രനായ പി കെ നാരായണൻ നമ്പ്യാരുടെ കലാജീവിതം ഏഴാം വയസ്സ് മുതൽ തൻറെ കുലത്തൊഴിലായ മിഴാവിൽ വായിച്ചുകൊണ്ടാണ് ആരംഭിച്ചത്.
തുള്ളൽകലയുടെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ നാട്ടിൽ, പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്താണ് നാരായണൻ നമ്പ്യാരുടെയും ജനനം. മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാർ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായിമാറി. നിരവധി സംസ്‌കൃത നാടകങ്ങൾ എഴുതി ചിട്ടപ്പെടുത്തി. കൂടിയാട്ടത്തെ അമ്പലമതിൽ കെട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാനായി ശ്രമിച്ച പണ്ഡിത ശ്രേഷ്ഠനാണ് നാരായണൻ നമ്പ്യാർ.
അദ്ദേഹത്തിന്റെ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് 'മിഴാവ് ' എന്ന് .സംവിധായകൻ രാജേഷ് തില്ലങ്കേരി പറയുന്നു. പാലക്കാട് കിള്ളിക്കുറിശ്ശിമംഗലം, ചെറുതുരുത്തി കലാമണ്ഡലം, കണ്ണൂർ മുഴക്കുന്ന് എന്നിവിടങ്ങളിലായി ചിത്രീകരിച്ച മിഴാവ് താമസിയാതെ റിലീസ് ചെയ്യും. മാണി മാധവചാക്യാർ സ്മാരക ട്രസ്റ്റിന്റെ ഏകോപനത്തിൽ ഒരുങ്ങുന്ന മിഴാവ് നിർമ്മിക്കുന്നത് എ ആർ ഉണ്ണികൃഷ്ണൻ ആണ്. ക്യാമറ - രാജൻ കാരിമൂല, എഡിറ്റർ രാഹുൽ ബാബു. പി ആർ ഒ- പി.ആർ.സുമേരൻ.
content details: p k narayanan nambiars biopic mizhavu to be out soon.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |