ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെയും നേരിൽ കാണും. കൊവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിലായിരുന്ന അവസരത്തിൽ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാരിനും പാർട്ടിക്കും ദോഷം ചെയ്തു എന്ന് അഭിപ്രായമുണ്ട്. ഇത്തരം മന്ത്രിമാരുടെ പ്രകടനം മൂവരും പ്രത്യേകമായി അവലോകനം ചെയ്യുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോട്ട് ചെയ്തു.
മൂവരും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയിൽ മന്ത്രിസഭാ വികസിപ്പിക്കാൻ തീരുമാനിച്ചതായാണ് അറിവ്. നിലവിലെ മന്ത്രിസഭയിൽ ചില സുപ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയും കാണുന്നുണ്ട്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ നടത്തേണ്ടതായും ഉണ്ട്.
ഏഴു കേന്ദ്ര മന്ത്രിമാരുമായി സമാന രീതിയിലുള്ള കൂടികാഴ്ച മോദി ഡൽഹിയിലെ തന്റെ വസതിയിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, പ്രകാശ് ജാവദേക്കർ, ഹർദീപ് പുരി എന്നിവർ പങ്കെടുത്ത ആ മീറ്റിംഗിൽ അതാത് വകുപ്പുകളുടെ കൊവിഡ് കാലത്തെ പ്രവർത്തനം വിലയിരുത്തിയതായി അറിയുന്നു. എന്നാൽ അത് സ്ഥിരം നടത്താറുള്ള അവലോകന യോഗം മാത്രമായിരുന്നുവെന്നും മന്ത്രിസഭാ വികസനവുമായി ബന്ധമൊന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |