കൊച്ചി: കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് പി ടി തോമസ് എം എൽ എ. മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ജനങ്ങളോട് മറുപടി പറയാന്‍ ബാദ്ധ്യസ്ഥനാണെന്നും പി ടിതോമസ് ആരോപിച്ചു. ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നും അദ്ദേഹം പറഞ്ഞു.
എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണം ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശ്രിജിത്ത് ആരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയാമെന്നായിരുന്നു പി ടി തോമസിന്‍റെ മറുപടി. അത് എറണാകുളത്തെ പത്രപ്രവർത്തകരോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. വേറൊരു പത്രസമ്മേളനത്തിൽ വിശദമായി പറയാമെന്നും പി ടി തോമസ് പറഞ്ഞു.
വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്‌ചവരുത്തിയാല്‍, തടസം നിന്നാല്‍ അവര്‍ക്ക് കനത്ത ശിക്ഷയുണ്ടെന്ന ഭീഷണി കൂടി ഉത്തരവില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതാരും തന്നെ നോക്കിയില്ല. ഉത്തരവ് കര്‍ഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്.
കര്‍ഷകരെ മറയാക്കിയ ഉത്തരവിന്‍റെ അവതാരലക്ഷ്യം വ്യക്തമാണ്. ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോകാനുളള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞത്. ഈ കൂട്ടുത്തരവാദിത്തത്തില്‍ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |