കൃഷിവകുപ്പിൽ പ്രതീക്ഷയർപ്പിച്ച് ദ്വീപ് സ്നേഹികൾ
ആലപ്പുഴ: മുഹമ്മ പഞ്ചായത്തിന്റെ പരിധിയിൽ, വേമ്പനാട്ടു കായലിലുള്ള പാതിരാമണൽ ദ്വീപിനെ പ്രകൃതിസൗഹൃദ രീതിയിൽ പുനരുദ്ധരിക്കാനെന്നോണം ഉദ്ഘാടനം ചെയ്ത പദ്ധതികൾ അവിടെത്തന്നെ പിന്നീട് കുഴിച്ചുമൂടപ്പെട്ട ചരിത്രം തിരുത്തിയെഴുതാനൊരുങ്ങുകയാണ് ദ്വീപ് സ്നേഹികൾ. പരിസ്ഥിതി പ്രവർത്തകനും കൃഷിമന്ത്രിയുമായ പി. പ്രസാദിന്റെ മണ്ഡലത്തിലാണ് ദ്വീപ് എന്നത് ഇവരുടെ പ്രതീക്ഷകൾക്ക് ഹരിതശോഭ പകരുന്നു.
മുൻ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ്മ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അടക്കം പലരും വിവിധ പദ്ധതികൾ ദ്വീപിൽ ഉദ്ഘാടനം ചെയ്തു. ദ്വീപിനെ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമാക്കുന്ന, മുഹമ്മ പഞ്ചായത്തിന്റെ പദ്ധതിയാണ് ഏറ്റവും ഒടുവിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. ദ്വീപിന്റെ വികസനം സാദ്ധ്യമാവാൻ ആത്മാർത്ഥ ഇടപെടലിന് മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം കൃഷിമന്ത്രിയെ സമീപിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ പൂ കൃഷിയും പ്രദേശത്തിന് യോജിച്ച മറ്റ് കൃഷികളുമാണ് അനിവാര്യമെന്ന് അരങ്ങ് പ്രവർത്തകർ പറയുന്നു. കൃത്യമായ സംരക്ഷണമോ, ഇടപെടലുകളോ നടക്കാത്തതിനാൽ പ്രതിവർഷം ദ്വീപിന്റെ വിസ്തൃതി കുറയുന്നുണ്ട്. അപൂർവയിനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയായ പാതിരാമണലിനെ ഏതുവിധേനയും സംരക്ഷിക്കണമെന്നാണ് പ്രകൃതിസ്നേഹികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പൂ കൃഷിയിൽ തുടങ്ങിയാലോ!
വേമ്പനാട്ട് കായലിൽ ഫ്ലോട്ടിംഗ് പൂ കൃഷിക്കടക്കം തുടക്കം കുറിച്ച പശ്ചാത്തലത്തിൽ ദ്വീപിനെ മനോഹരമാക്കാൻ കഴിയുന്ന പൂ കൃഷി ഗംഭീരമാകുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. ഒപ്പം ദ്വീപിന് ഇണങ്ങുന്ന കൃഷികളും വരണം. കൃഷിവകുപ്പിന് കീഴിലുള്ള കവണാറ്റിൻകര കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായം ഉപയോഗപ്പെടുത്തണം. പരീക്ഷണ കൃഷികളിൽ മിടുക്കരായ കഞ്ഞിക്കുഴിയിലെ യുവ കർഷകരെക്കൂടി ബന്ധപ്പെടുത്തിയാൽ പാതിരാമണൽ ദ്വീപിനെ സഞ്ചാരികളുടെ കേന്ദ്രമാക്കാം.
വിദൂരം വൈദ്യുതി
ദ്വീപിൽ വൈദ്യുതി ഇല്ലാത്തതിനാൽ സന്ധ്യയായാൽ വള്ളങ്ങളിലും മറ്റുമെത്തി സാമൂഹ്യവിരുദ്ധർ തമ്പടിക്കാറുണ്ട്. ദ്വീപ് കേന്ദ്രീകരിച്ച് വാറ്റുകാരുമുണ്ട്. സോളാർ പാനലുകൾ സ്ഥാപിച്ചാൽ വൈദ്യുതി പ്രശ്നത്തിന് പരിഹാരം ലഭിക്കും. ഇതോടെ സി.സി.ടി.വി കാമറകളും സ്ഥാപിക്കാം. അധികൃതരുടെ ഭാഗത്തുനിന്ന് കാലോചിതമായ ഇടപെടലുകളുണ്ടായാൽ പാതിരാമണൽ സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനകരമാകും.
................................................
ദ്വീപിലെ മെച്ചങ്ങൾ
പ്രകൃതിക്കും കായലിനും ദോഷമല്ല പൂ കൃഷി
കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ സാദ്ധ്യത
കുടുംബശ്രീയുടെ വിനോദ സംരംഭങ്ങൾ തുടങ്ങാം
......................................
ദ്വീപിലെ പോരായ്മകൾ
രണ്ട് ശുചിമുറികളും ഉപയോഗശൂന്യം
പത്ത് രൂപ സന്ദർശന പാസ് വാങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ല
കുടിവെള്ളം കിട്ടാൻ പോലും മാർഗമില്ല
.........................................
ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനമില്ല. കായലോരങ്ങൾ റിസോർട്ടുകൾ കൈയടക്കിയടക്കിയതോടെ, വിശ്രമത്തിനും വിനോദത്തിനും പ്രദേശത്ത് സ്ഥലമില്ലാതായി. കൃഷി വകുപ്പിന്റെ ഇടപെടലുണ്ടായാൽ പാതിരാമണലിനെ രക്ഷിക്കാനാവും. ഇതോടെ കൂടുതൽ സഞ്ചാരികളുമെത്തും
സി.പി.ഷാജി, രക്ഷാധികാരി, മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |