വാഷിംഗ്ടൺ : മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ചോദ്യമാണ് പ്രപഞ്ചത്തിൽ നാം തനിച്ചാണോയെന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹമാണ് മനുഷ്യനെ ബഹിരാകാശ ഗവേഷണത്തിനും അന്യഗ്രഹങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താനും പ്രേരിപ്പിച്ചത്. ചെറുതും വലുതുമായ കോടിക്കണക്കിന് ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ പ്രപഞ്ചത്തിലെ ഒരു ചെറിയ പൊട്ടിന് തുല്യമാണ് നമ്മുടെ കൊച്ചു ഭൂമി. അതിനാൽത്തന്നെ പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദം ശരിവയ്ക്കുന്നവർ ഏറെയാണ്.
ചിലപ്പോൾ ജീവിക്കാൻ ഓക്സിജനും വെള്ളവും ആവശ്യമില്ലാത്ത മറ്റൊരു പരിസ്ഥിതിയിൽ മറ്റൊരു രീതിയിൽ ജീവിക്കുന്ന ജീവികൾ ഉണ്ടാകാമെന്ന വാദം തള്ളിക്കളയാനാവില്ല. മനുഷ്യരുടെ കാഴ്ചയിൽ തെളിയാത്ത രൂപങ്ങളാണ് അന്യഗ്രഹജീവികളെങ്കിലോ? എന്നുള്ള വാദങ്ങൾക്കും ചർച്ചകൾക്കും കൂടുതൽ ശക്തി പകരാൻ പോകുന്ന വെളിപ്പെടുത്തൽ നടത്താൻ പോകുകയാണ് യു.എസ്. അന്യഗ്രഹ ജീവികളും പറക്കുംതളികകളും ഉൾപ്പെടെയുള്ള അജ്ഞാതവസ്തുക്കളെപ്പറ്റി തങ്ങൾ ശേഖരിച്ച വിവരങ്ങളെല്ലാം ഈ മാസം 25ന് പുറത്തുവിടുമെന്ന് അമേരിക്ക പ്രഖ്യാപിച്ച് കഴിഞ്ഞു.യുഎസ് കോൺഗ്രസ്, ഇന്റലിജൻസ് മേധാവിയോടു നിർദേശിച്ചതനുസരിച്ചാണ് പെന്റഗണിനു കീഴിലെ യുഎപി ടാസ്‌ക് ഫോഴ്സ് രേഖകൾ പുറത്തുവിടുക. യു.എസിൽ പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രസിഡന്‍റിന് അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന ‘എക്സ് ഫയല്‍’ എന്നറിയപ്പെടുന്ന രേഖകളിൽ പറക്കും തളികകളെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങളുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതേപ്പറ്റി ആദ്യമായി തുറന്നു സംസാരിച്ചത് മുന്‍ പ്രസിഡന്റെ ബറാക്ക് ഒബാമയാണ്. .‘നമ്മുടെ ആകാശത്ത് ചിലതുണ്ട്. അതിന്റെ ചില ദൃശ്യങ്ങളും നമ്മളുടെ കയ്യിലുണ്ടെന്നും എന്നാൽ എല്ലാം തനിക്ക് തുറന്നു പറയാൻ കഴിയില്ല എന്നുമായിരുന്നു പറക്കും തളികയെപ്പറ്റി ചോദിച്ചപ്പോൾ ഒബാമയുടെ മറുപടി.
ചൊവ്വാ ഗ്രഹത്തിന്റെ ആഴങ്ങളിലാണ് അന്യഗ്രഹ ജീവികളുടെ താവളം ഉള്ളതെന്നും അവിടെ യു.എസ് ബഹിരാകാശ യാത്രികരും അന്യഗ്രഹ ജീവികളുടെ പ്രതിനിധികളും ചേർന്ന് പരീക്ഷണങ്ങൾ നടത്താൻ കരാർ ഒപ്പിട്ടെന്നുമൊക്കെയുള്ള നിരവധി അഭ്യൂഹങ്ങൾ നിലവിലുണ്ട്. എന്തായാലും ഈ മാസം 25 ന് രഹസ്യ രേഖകൾ പുറത്തു വിടുന്നതോട് കൂടി കുറേയേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര പ്രേമികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |