തൃശൂർ: തൃശൂരിൽ വനങ്ങളിലെ അഞ്ഞൂറോളം മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള പാസിന്റെ മറവിലാണെന്നും, ഇത് കണ്ടെത്താതിരിക്കാനാണ് മുറിച്ച മരങ്ങളുടെ കുറ്റി വ്യാപകമായി കത്തിച്ചതെന്നും സൂചന. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. മച്ചാട് റേഞ്ചിലെ അകമല സ്‌റ്റേഷൻ, പങ്ങാരപ്പിള്ളി എളനാട് സ്‌റ്റേഷൻ പരിധികളിലായി നാൽപ്പതോളം കുറ്റികൾ കത്തിച്ചിരുന്നു. മച്ചാട് റേഞ്ചിൽ നിന്ന് മാത്രം മരം കൊണ്ടുപോകാൻ 33 പാസ് അനുവദിച്ചിരുന്നു.
ചിലയിടങ്ങളിൽ ഒരു പാസിന്റെ മറവിൽ പത്ത് മരങ്ങൾ വരെ മുറിച്ചു. ഉത്തരവ് റദ്ദാക്കിയ ശേഷവും പാസ് നൽകിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ പാസുകളുപയോഗിച്ചും വ്യാപക മരം മുറി നടന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്. അന്വേഷണം തുടങ്ങിയതോടെ പാസ് തിരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
എളനാട്, പുലാക്കോട്, പാരിപ്പള്ളി, പരിയാരം മേഖലകളിൽ നിന്നാണ് മരങ്ങൾ കൂടുതലായി മുറിച്ചത്. അകമല സ്‌റ്റേഷൻ പരിധിയിലെ ആറ്റൂർ മേഖലയിൽ കുറ്റി കത്തിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നിരുന്നു. കുറ്റി ചപ്പു ചവറുപയോഗിച്ച് മൂടി മുകളിൽ പഞ്ചസാര വിതറിയ ശേഷം ബ്ലോവർ ഉപയോഗിച്ച് വേരടക്കം കത്തിച്ചു . അതിനാൽ, തടി കണ്ടെടുത്താലും വനഭൂമിയിൽ നിന്ന് മുറിച്ചതാണെന്ന് തെളിയിക്കാനാവാതെ വരും.
അതിനിടെ, പൂട്ടിപ്പോയ പൊങ്ങണംകാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ പൂമലയിൽ 85 തേക്കുമരം മോഷണം പോയ കേസിൽ വനംവകുപ്പ് തൊണ്ടി മുതൽ കണ്ടെടുത്തത് പ്രതികളെ ജാമ്യത്തിൽ വിട്ട ശേഷമാണെന്ന വിവരവും പുറത്തായി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിരുന്നു. കടത്തിയ തടികൾ കണ്ടെടുക്കുന്നതിന് മുമ്പ് ,പിടിയിലായ ദിവസം വൈകിട്ട് തന്നെ രണ്ട് പ്രതികൾക്കും ജാമ്യം ലഭിച്ചു. ഇത് സംബന്ധിച്ച് ചോദ്യം വന്നതോടെയാണ് കുറച്ച് തടികൾ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |