ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കളക്ടർ ചെയർമാനായി സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും കർഷക-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനുമാണ് കളക്ടർ ചെയർമാനും ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ കൺവീനറും, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോ-ഓർഡിനേറ്ററുമായി സമിതി രൂപീകരിച്ചത്. പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സമിതിയിലുണ്ടാകും. ജനപ്രതിനിധികളും കർഷക സംഘടന പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങൾ യോഗത്തിൽ മന്ത്രിമാർ കേട്ടു. കർഷകരും ജനങ്ങളും നൽകിയ നിവേദനങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. തോമസ് കെ.തോമസ് എം.എൽ.എ, കളക്ടർ എ. അലക്‌സാണ്ടർ, മുൻ എം.എൽ.എമാരായ സി.കെ.സദാശിവൻ, കെ.സി.ജോസഫ്, കെ.കെ.ഷാജു, ജില്ല പഞ്ചായത്തംഗം എം.വി.പ്രിയ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.വിശ്വംഭരൻ, ഡോ.കെ.ജി.പത്മകുമാർ, കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ.മധു സുബ്രഹ്‌മണ്യം, കുട്ടനാട് വികസന സമിതി വൈസ് ചെയർമാൻ അഡ്വ.ജോയിക്കുട്ടി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ.ആന്റണി, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ എന്നിവർ സംസാരിച്ചു.
ശാസ്ത്രീയ പദ്ധതികൾക്ക് മുൻതൂക്കം: മന്ത്രി പി. പ്രസാദ്
രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട്ടിലെ ജനങ്ങളുടെയും കർഷകരുടെയും അഭിപ്രായം കേട്ട് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പാടശേഖര സമിതികളുടേതടക്കം പ്രാദേശികമായ അഭിപ്രായങ്ങളും അറിവും സമന്വയിപ്പിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാത്ത ശാസ്ത്രീയമായി നടപ്പാക്കാൻ പറ്റുന്ന പദ്ധതികൾക്കു മുൻതൂക്കം നൽകും. ലോവർ-അപ്പർ കുട്ടനാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ അടിയന്തരമായി ചേരുമെന്നും കൃഷിക്കാർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ആശങ്കവേണ്ട: മന്ത്രി സജി ചെറിയാൻ
ഒന്നാം കുട്ടനാട് പാക്കേജിൽ ഉണ്ടായ പാളിച്ചകളൊന്നും രണ്ടാം പാക്കേജിൽ ഉണ്ടാവില്ലെന്നും കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ സമഗ്രവും സമ്പൂർണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട്ടുകാർക്ക് ഒരാശങ്കയും വേണ്ട, സർക്കാർ ജനങ്ങളുമായി യോജിച്ചു നിന്ന് പദ്ധതികൾ നടപ്പാക്കും. തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ആഴം കൂട്ടൽ, പുതിയ ഷട്ടറുകൾ സ്ഥാപിക്കൽ, പൊഴിയുടെ പ്രവൃത്തികൾ എന്നിവ പൂർണതയോടെ നടപ്പാക്കും. എ-സി കനാലിന്റെ നീരൊഴുക്കു സുഗമമാക്കാനുള്ള നടപടിയെടുക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി അടിയന്തരവും ദീർഘവുമായ പദ്ധതികൾക്കു രൂപം നൽകുമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്ന സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
തീരുമാനങ്ങൾ
കനകാശേരി പാടശേഖര ബണ്ടിന് സ്ഥിരമായ സുരക്ഷയൊരുക്കും
മംഗലം പാടത്തിന്റെ ബണ്ട് ബലപ്പെടുത്തും
കനാകാശേരി, വലിയകരിപ്പാടം ബണ്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് ടെൻഡർ വിളിക്കും
നെല്ല് സംഭരണം സുഗമമാക്കും
ഹാൻഡിലിങ് ചാർജ് വർദ്ധിപ്പിക്കൽ പരിഗണനയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |