ലോക്ക്ഡൗൺ ഇളവുകളിൽ പ്രതീക്ഷയോടെ
ആലപ്പുഴ: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇളവുണ്ടാകാുമ്പോൾ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് സകല മേഖലകളിലുമുള്ളവർ.
ലോക്ക്ഡൗൺ കാലത്ത് രോഗ ശരാശരിയിൽ ഗണ്യമായ കുറവ് പ്രകടമാകുന്നതാണ് ആശ്വാസകരം. എന്നാൽ ഒറ്റയടിക്ക് എല്ലാ മേഖലകളിലും പൂട്ടഴിച്ചാൽ, താഴ്ന്ന് തുടങ്ങിയ രോഗാവസ്ഥ പൊടുന്നനെ കുതിച്ചു ചാടുമെന്ന ആശങ്കയുണ്ട്. അതിനാൽ കർശന നിയന്ത്രണങ്ങളോടെ തന്നെയാവും ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവിൽ പേരിനെങ്കിലും വരുമാനം ലഭിച്ചിരുന്നത് ഭക്ഷണശാലകൾക്കും, മരുന്നു വ്യാപാര കേന്ദ്രങ്ങൾക്കും മാത്രമാണ്. ജില്ലയിൽ മാത്രം പതിനായിരക്കണക്കിന് ആളുകളാണ് വരുമാനം പൂർണമായി നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു നീക്കാൻ പാടുപെടുന്നത്. വരുമാനത്തിൽ ഇടിവുണ്ടായെങ്കിലും ബാങ്ക് വായ്പകളിലും മറ്റും മൊറട്ടോറിയം ഏർപ്പെടുത്താത്തതിനാൽ തിരിച്ചടവെന്ന വലിയ ഭീഷണി ഉപഭോക്താക്കൾ നേരിട്ടുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ വർഷം ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. അന്ന് അടയ്ക്കാതിരുന്ന തുകയ്ക്ക് വേണ്ടി ബാങ്ക് അധികൃതർ സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
ഒരുമാസത്തിലേറെയായി വിദേശമദ്യ വില്പന ശാലകൾ പൂട്ടിക്കിടക്കുന്നത് സർക്കാരിന് കടുത്ത നഷ്ടമാണുണ്ടാക്കുന്നത്. കള്ള് ഷാപ്പുകളിൽ നിന്ന് യഥേഷ്ടം പാഴ്സൽ പോകുന്നുണ്ടെങ്കിലും, സമാന്തരമായി വാറ്റ് വിപണി സജീവമാണ്. ഏറെ നാളത്തെ അടച്ചുപൂട്ടലിന് ശേഷം വിദേശമദ്യവില്പന ശാലകൾ തുറക്കുമ്പോൾ ആദ്യ ദിവസങ്ങളിൽത്തന്നെ നഷ്ടം നികത്താനും മാത്രമുള്ള 'ഇടപെടൽ' ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ.
പൊടിതട്ടാൻ ഒരു ദിവസം
ആഴ്ചകൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമായിരുന്നു വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചത്. ഒറ്റ ദിവസത്തെ ഇളവ് മുതലാക്കാൻ ജനം പുറത്തിറങ്ങിയെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ കച്ചവടം നടന്നിരുന്നില്ല. പലരും കടകൾ പൊടി തുടച്ച് വൃത്തിയാക്കാനാണ് ആ ദിവസം ഉപയോഗിച്ചത്. ഇളവുകൾ വന്നു തുടങ്ങിയാൽ ചുരുക്കം ജീവനക്കാരെ ഉപയോഗിച്ച് വീണ്ടും പഴയ നിലയിൽ എത്താമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
ദുരിത ദിനങ്ങൾ
ദിവസവേതന തൊഴിലാളികൾ മുതൽ മാസ വേതനക്കാർക്ക് വരെ വരുമാനം നഷ്ടമായ കാലയളവാണ് കടന്നുപോയത്. റേഷൻ കടകളിൽ നിന്നുള്ള കിറ്റ് ലഭിക്കാൻ കാലതാമസം നേരിട്ടതും ചില കുടുംബങ്ങൾക്ക് ബുദ്ധിമുട്ടായി. ഓട്ടോറിക്ഷാ ഡ്രൈവർമാർ, സെയിൽസ്മാൻമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ ഭൂരിഭാഗം മേഖലകളിലുള്ളവരും ദുരിത ദിനങ്ങളിലൂടെ കടന്നുപോയി.
തള്ളിക്കളഞ്ഞ അനാവശ്യങ്ങൾ
അനാവശ്യ ശീലങ്ങളെ പരിധിക്കു പുറത്ത് കടത്താൻ പഠിപ്പിച്ച കാലം കൂടിയാണ് ലോക്ക് ഡൗണിന്റേത്. മദ്യപാനവും പുകവലിയും മുതൽ അനാവത്ത് ചെലവുകൾ വരെ വരച്ചവരയിൽ നിറുത്താൻ പലരും പഠിച്ചു. ലോക്ക് അഴിഞ്ഞാലും, ശീലങ്ങളിൽ മാറ്റം വരുത്താതിരുന്നാൽ പോക്കറ്റ് കാലിയാകാതെ കാക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും
ഓട്ടം പോയിട്ട് ഒരു മാസം പിന്നിടുന്നു. വാഹനം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്തിടും. ലോക്ക് ഡൗൺ മാറി എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയാലെ വീട്ടിലെ അന്നും മുടങ്ങാതിരിക്കൂ
അനീഷ്, ഓട്ടോറിക്ഷാ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |