ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ചെറുത്തുനിൽപ്പിന്റെ ഒന്നാം വാർഷികത്തിൽ വീരജവാന്മാർക്ക് ആദരവ് അർപ്പിച്ച് രാജ്യം.
കരസേനയുടെ ശ്രീനഗറിലെ ഫയർ ആൻഡ് ഫ്യൂറി കോർ സേനാമേധാവിയും സൈനികരും ലേയിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ചു. മേജർ ജനറൽ ആകാശ് കൗശിക് നേതൃത്വം നൽകി.
ഇരുപത് ഇന്ത്യൻ സൈനികർ ഗാൽവനിൽ കഴിഞ്ഞ വർഷം നടത്തിയത് സമാനതകളില്ലാത്ത ബലിദാനമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ വിശേഷിപ്പിച്ചു.
2020 ജൂൺ 15ന് രാത്രിയായിരുന്നു കിഴക്കൻ ലഡാക്കിലെ ആക്രമണം. ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറി ഗാൽവാനിലെ പെട്രോൾ പോയിന്റ് 14ൽ ചൈനീസ് സേന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പുലർച്ചെ 2 വരെ നീണ്ട സംഘർഷത്തിൽ കേണൽ സന്തോഷ് കുമാർ ഉൾപ്പെടെയുള്ള സൈനികർ വീരമൃത്യു വരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചകൾക്ക് ശേഷം ഗൽവാനിലെ സംഘർഷ മേഖലയിൽ നിന്ന് ഇരുസൈന്യവും പിൻവലിഞ്ഞെങ്കിലും മറ്റു ചില പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുകയാണ്.
വിമർശനവുമായി സോണിയാ ഗാന്ധി
ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി രംഗത്ത്. ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് കോൺഗ്രസ് പല തവണ ആവശ്യപ്പെട്ടതാണ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും കോൺഗ്രസ് ആരാഞ്ഞിരുന്നു. ഇനിയെങ്കിലും ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സോണിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |