മുംബയ് : കൊവിഡ് മാഹാമാരി രണ്ടാം തരംഗം കഴിഞ്ഞ് ഇടവേള എടുക്കാനൊരുങ്ങുമ്പോഴും രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. വാക്സിനു വേണ്ടി ജനം പരക്കം പായുമ്പോൾ ഈ അവസരം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നവരും കുറവല്ല. മുംബയ് അത്തരമൊരു വൻ തട്ടിപ്പിന് സാക്ഷ്യം വഹിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികൾ പണം വാങ്ങി വാക്സിൻ നൽകുന്ന പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്.
മുംബയിലെ കണ്ടിവാലി പ്രദേശത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ ആളുകളാണ് കബളിപ്പിക്കപ്പെട്ടത്. നഗരത്തിലെ ഒരു പ്രശസ്ത ആശുപത്രിയുടെ പ്രതിനിധികൾ എന്ന് പരിചയപ്പെടുത്തി ഇവിടെ എത്തിയ മൂന്ന് പേരാണ് വ്യാജ വാക്സിൻ നൽകി പണം തട്ടിയത്. കഴിഞ്ഞ മാസം മുപ്പതിനാണ് ഹിരാനന്ദനി എസ്റ്റേറ്റ് സൊസൈറ്റിയിൽ 390 ഓളം പേർക്ക് പണം വാങ്ങി കൊവിഷീൽഡ് വാക്സിനുകൾ നൽകിയത്. കോകിലബെൻ അംബാനി ഹോസ്പിറ്റലിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നയാളാണ് ഫ്ളാറ്റ് നിവാസികളുടെ പ്രതിനിധികളുമായി സംസാരിച്ചത്. അംഗങ്ങളിൽ നിന്നും പണം കൈയ്യിൽ സ്വീകരിച്ച ഇവർ പറഞ്ഞ ദിവസം തന്നെ എത്തി കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. 1260 രൂപ നിരക്കിലാണ് വാക്സിൻ നൽകിയത്.
വാക്സിൻ എടുത്തതിന് ശേഷം സ്വീകരിച്ചവരിൽ ആർക്കും സാധാരണ ഉണ്ടാവുന്ന തരത്തിലുള്ള പനിയോ, മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇതിനു പുറമേ വാക്സിൻ സ്വീകരിച്ചുവെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതെല്ലാം സംശയത്തിന് കാരണമായി. 10 - 15 ദിവസത്തിനുശേഷം മാത്രമാണ് ഇവർക്ക് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് പോലും ലഭിച്ചത്. അതിൽ നാനാവതി, ലൈഫ് ലൈൻ, നെസ്‌കോ ബിഎംസി വാക്സിനേഷൻ സെന്റർ തുടങ്ങിയ സെന്ററുകളുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഫ്ളാറ്റ് നിവാസികൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചു. എന്നാൽ ഈ ആശുപത്രികൾ വാക്സിൻ നൽകിയതായി അറിയില്ലെന്ന സന്ദേശമാണ് നൽകിയത്. കോകിലബെൻ അംബാനി ഹോസ്പിറ്റലും ഇത്തരത്തിൽ വാക്സിൻ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്റെ പേരിൽ അജ്ഞാത സംഘം 390 പേർക്ക് കുത്തിവയ്പ്പ് നൽകുകയും 5 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. വാക്സിന്റെ പേരിൽ കുത്തിവച്ചത് എന്താണെന്ന ആശങ്കയിലാണ് ഫ്ളാറ്റ് നിവാസികൾ ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |