ന്യൂഡൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ അടക്കം നാല് പേർ ഹാഥ്റസ് സന്ദർശനത്തിനിടെ സമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മഥുര കോടതി. കാപ്പൻ, അതീഖ് റഹ്‌മാൻ, ആലം, മസൂദ് എന്നിവർക്കെതിരെ ചുമത്തിയ ഈ വകുപ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഒഴിവാക്കി.
ക്രിമിനൽ നടപടിച്ചട്ടം 116 (6) പ്രകാരമുള്ള കുറ്റത്തിന്മേൽ ആറ് മാസത്തിനുള്ളിൽ അന്വേഷണം അവസാനിപ്പിച്ച് തെളിവ് ഹാജരാക്കണം. രണ്ടിനും യു.പി. പൊലീസിനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കാപ്പൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ കാരണമായ പ്രധാന വകുപ്പാണ് അസാധുവായത്. എന്നാൽ ഇവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല. കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കുമ്പോൾ ഇന്നലത്തെ കോടതി വിധി അനുകൂല ഘടകമായേക്കും.
ഹാഥ്‌റസിൽ ദളിത് പെൺകുട്ടിയുടെ പീഡനമരണം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോണ് 2020 ഒക്ടോബർ 5 ന് കാപ്പൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. എട്ടര മാസമായി കാപ്പൻ ജയിലിലാണ്.
വ്യാജകേസ്, നീതി വൈകുന്നു :കാപ്പൻ
പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്തത് വ്യാജ കേസാണെന്ന് സിദ്ദിഖ് കാപ്പൻ ഇന്നലെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ട്. താൻ നീതി അർഹിക്കുന്നു. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും കാപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |