ചെന്നൈ: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ട ചെങ്കൽപ്പേട്ട് കേളമ്പാക്കം സുശീൽഹരി ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ (72) ഡൽഹിയിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാബ അറസ്റ്റ് ഭീഷണി ഭയന്ന് മുങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഡൽഹി ചിത്തരഞ്ജൻ പാർക്കിന് സമീപം ഭക്തയുടെ വസതിയിൽ നിന്നാണ് ഡി.എസ്.പി ഗുണവർമന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സി.ബി.സി.ഐ.ഡി സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡൽഹി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി അനുമതിയോടെ പ്രതിയെ ചെന്നൈയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
നേരത്തെ ബാബയുടെ പേരിൽ പോക്‌സോ നിയമ പ്രകാരം മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചെന്നൈ സ്‌കൂളുകളിലെ പൂർവ വിദ്യാർത്ഥിനികളുടെ മീടു കാമ്പയിന്റെ ഭാഗമായാണ് ബാബയ്ക്കെതിരെ 15ലധികം വിദ്യാർത്ഥിനികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയായതെന്ന് അറിയിച്ചത്. ഇതിൽ മൂന്ന് വിദ്യാർത്ഥിനികളാണ് പൊലീസിൽ പരാതിപ്പെട്ടത്. സ്‌കൂളിലെ ജീവനക്കാരും ബാബയുടെ സഹായികളുമായ ഭാരതി, ദീപ എന്നിവരുടെ പേരിലും പൊലീസ് പോസ്‌കോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
64 ഏക്കർ വിസ്തൃതിയിലുള്ള കാമ്പസിൽ ബാബ ശ്രീകൃഷ്ണെന്റ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച് വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ബാബയെ സന്ദർശിച്ച് ആശീർവാദം വാങ്ങിയാൽ നല്ല മാർക്കോടെ പാസാവാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പത്ത്, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ ബാബയുടെ മാളികയിലേക്ക് വിളിച്ചു കൊണ്ടുപോവുക. ബാബയുടെ സഹായികളായ ചില അദ്ധ്യാപകരും സ്റ്റാഫ് അംഗങ്ങളും ശിഷ്യരുമാണ് ഇതിന് പിന്നിൽ. തുടർന്ന് ലഹരി കലർന്ന ചോക്‌ലെറ്റുകളും വിദേശമദ്യവും നൽകി പെൺകുട്ടികളെ പീഡിപ്പിക്കും. 15 വർഷത്തിനിടെ നിരവധി വിദ്യാർത്ഥിനികളെ ഇത്തരം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയതായാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |