പൂച്ചാക്കൽ : വിശ്രമജീവിതത്തിൽ മണ്ണിനെ മനസോട് ചേർക്കുകയും മറ്റുള്ളവർക്ക് കൃഷിപാഠം പകർന്നു നൽകുകയുമാണ് തൈക്കാട്ടുശേരി കാരിക്കാട്ടിൽ ശ്രീനിലയത്തിൽ അപ്പുക്കുട്ടൻ . പൈതൃകമായി ലഭിച്ച ഏഴേക്കർ പുരയിടത്തിൽ വിവിധയിനം കൃഷികൾ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു എ.ഇ.ഒ ആയി വിരമിച്ച ഈ 71കാരൻ. ജില്ലയിൽ ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ പൈനാപ്പിൾ കൃഷി നടത്തി. പിന്നീട് വിവിധയിനം നെല്ലിലായിരുന്നു പരീക്ഷണം. ഞവര,ജീരകശാല,ഗന്ധകശാല തുടങ്ങിയ നെല്ലിനങ്ങൾ അപ്പുക്കുട്ടന്റെ കൃഷിയിടത്തിൽ നൂറുമേനി വിളഞ്ഞു. കൃഷിവിളകൾ മാറിമാറി പരീക്ഷിക്കുന്ന അപ്പുക്കുട്ടൻ ഇത്തവണ കരപ്പുറത്തിന്റെ മണ്ണിൽ പരീക്ഷിക്കുന്നത് കുരുമുളകാണ്. രണ്ട് വർഷം 125 ചുവട് കുരുമുളക് വള്ളികൾ നട്ട് പരീക്ഷണം നടത്തി. ഇതിൽ നിന്ന് 17 കിലോ കുരുമുളക് വിളവെടുത്തു. ഇത്തവണ അഞ്ഞൂറ് ചുവട് കുരുമുളക് വള്ളികൾ നടാനുള്ള തയ്യാറെടുപ്പിലാണ്.
പ്രധാന റോഡിൽ നിന്നും വീട്ടിലേക്കുള്ള മുന്നൂറ് മീറ്റർ വഴിയുടെ ഇരുവശങ്ങളിലും കുരുമുളക് ചെടി നിറഞ്ഞ ജൈവവേലിയാണ്. ഇടത് ഭാഗത്തായി രക്തചന്ദനവും, ആടലോടകവും , പൂവാംകുറിഞ്ഞിയും, നിലപ്പന ഉൾപ്പെടെയുള്ളവയും. കുരുമുളക് കൃഷി വിപുലമാക്കാൻ കൃഷിയിടത്തിൽ അഞ്ഞൂറ് പുതിയ തൈകൾ നടാനുള്ള താങ്ങുകുറ്റികൾ ഉറപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് കൃഷിയുടെ നാട്ടറിവുകളും ചെടികളും നൽകാൻ അപ്പുക്കുട്ടൻ എപ്പോഴും തയ്യാറാണ്
2005 ലാണ് അപ്പുക്കുട്ടൻ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ചത്. വർഷങ്ങൾക്ക് മുമ്പ് മണ്ണാർകാട് കെ.ടി.എം.ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യവേ, അവിടെ പ്രധാന അദ്ധ്യാപകനായിരുന്ന മുൻ മന്ത്രി വിശ്വനാഥമേനോൻ നൽകിയ പ്രചോദനമാണ് കൃഷിയോട് താൽപ്പര്യം ഉണ്ടാക്കിയതെന്ന് അപ്പുക്കുട്ടൻ പറയുന്നു. ഭാര്യ പത്മവും കൃഷിയിൽ സഹായിക്കുന്നുണ്ട്. ശ്രീകുമാർ ( ബയോ കെമിസ്റ്റ്, പുതിയകാവ് ),ശ്രീജ ( ലാബ് ടെക്നിഷ്യൻ), ഡോ.പാർവ്വതി ( ദന്തിസ്റ്റ് സ്വകാര്യ ആശുപത്രി) എന്നിവരാണ് മക്കൾ.
അപൂർവയിനങ്ങളും വളമിടീലും
കരിമുണ്ടയുടേയും പന്നിയൂരിന്റേയും ക്രോസ് ആയ അപൂർവ്വയിനം കുരുമുളകാണ് കൃഷിചെയ്യുന്നത്. മാവേലിക്കരയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. ആറ് ഇഞ്ച് നീളമുള്ള വലിയ തിരികളും കനമുള്ള മണികളുമാണ് ഇതിന്റെ പ്രത്യേകത. ശീമക്കൊന്നയാണ് ചെടിക്ക് താങ്ങുകാലായി നാട്ടുന്നത്. കന്നുകാലി വളവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും അടിവളമായി നൽകും.
താങ്ങുകാലായി നാട്ടുന്ന ശീമക്കൊന്നയുടെ ഇലകളാണ് പിന്നീട് വളമായി നൽകുന്നത്. ഓരോ താങ്ങു കാലിലും വളരുന്ന ഇലകൾ കൊണ്ട് ഓരോ ചെടിക്കും ആവശ്യത്തിന് വളം കിട്ടുമെന്നതുകൊണ്ട് ഇതിനായി പ്രത്യേക ചിലവൊന്നുമില്ല. വളരെ അപൂർവ്വമായി കണ്ടുവരുന്ന തെക്കൻ ഇനവും അപ്പുക്കുട്ടന്റെ കൃഷിയിടത്തിലുണ്ട്. നിറയെ മണികൾ ഉണ്ടാവുമെന്നതാണ് തെക്കൻ ഇനത്തിന്റെ പ്രത്യേകത.
കുരുമുളക് വള്ളികൾ നട്ട് അഞ്ചു വർഷം മുതലാണ് ആദായകരമായ വിളവ് സാധാരണ ലഭിക്കുന്നത്. രണ്ടാം വർഷം തന്നെ നല്ല വിളവ് ലഭിച്ചതോടെ കുരുമുളക് കൃഷിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ്
-അപ്പുക്കുട്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |