ടെഹ്‌റാൻ: ഇറാൻ പ്രസിഡന് തെരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനായ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിക്ക് ജയസാദ്ധ്യതയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനേയിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റയ്സി. മിതവാദിയായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്ദുൽ നസീർ ഹെമ്മാത്തിയാണ് തിരഞ്ഞെടുപ്പിൽ റയ്സിന്റെ പ്രധാന എതിരാളി. മത്സര രംഗത്തുണ്ടായിരുന്ന രണ്ട് പേർ ബുധനാഴ്ച പിന്മാറിയിരുന്നു.
നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷത്തിലെ പ്രമുഖ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സ്ത്രീകളാരും മത്സരരംഗത്തുണ്ടായിരുന്നില്ല. അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരിമൂലം ആറു കോടിയോളം വരുന്ന ഇറാൻ ജനതയിൽ നല്ലൊരു പങ്കും വോട്ടെടുപ്പിൽ നിന്ന് വിട്ടുനില്ക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തിന്റെ സുസ്ഥിര ഭാവിക്കും വികസനത്തിനും വേണ്ടി എല്ലാ പൗരന്മാരും തങ്ങളുടെ വോട്ടവകാശംവിനിയോഗിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി ആഹ്വാനം ചെയ്തു.
അറുപതുകാരനായ ഇബ്രാഹിം റയ്സി 2017ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹസൻ റൂഹാനിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റയ്സി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഇറാനിൽ ജനപ്രീതിയുള്ള നേതാവായി മാറി .
2015 ൽ ഇറാൻ ലോകരാജ്യങ്ങളുമായുണ്ടാക്കിയ ആണവക്കരാറിൽ നിന്ന് ട്രംപിന്റെ കാലത്ത് യു.എസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ആണവ കരാർ വിഷയത്തിൽ വീണ്ടും ചർച്ചകൾ ആരംഭിക്കണോയെന്നതാണ് തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. തീവ്രപക്ഷം കരാറിൽ നിന്ന് പിന്മാറണമെന്നും മിതവാദികൾ യു.എസുമായി വീണ്ടും ധാരണ ഉണ്ടാക്കാമെന്ന നിലപാടുള്ളവരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |