ഗുവാഹത്തി: നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസാമിലെ ജനകീയ കോൺഗ്രസ് നേതാവ് രൂപ്ജ്യോതി കുർമി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. 21നാണ് അംഗത്വമെടുക്കുക. പാർട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും അദ്ദേഹം രാജിവച്ചു. അസാം ജോർഹത് ജില്ലയിലെ മരിയാനി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു.
യുവനേതാക്കളുടെ വാക്കുകളും അഭിപ്രായങ്ങളും കോൺഗ്രസ് അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി നേതൃത്വത്തിൽ വന്നതോടെയാണ് പാർട്ടിയുടെ പതനം ആരംഭിച്ചതെന്നും അദ്ദേഹത്തിന് പാർട്ടിയെ നയിക്കാനുള്ള കഴിവില്ലെന്നും കുർമി മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.പി കോൺഗ്രസിലെ പ്രധാന നേതാവായ ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് അസാമിലെ പാർട്ടിയുടെ യുവ സാന്നിദ്ധ്യമായിരുന്ന കുർമിയുടെ രാജി.
അസാം നിയമസഭയിൽ കോൺഗ്രസിന് 29 എം.എൽ.എമാരാണുണ്ടായിരുന്നത്. ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്നയാളായിരുന്നു കുർമി.
'ഞാൻ ഒരു കോൺഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. വളർന്നത് കോൺഗ്രസ് സംസ്‌കാരത്തിലാണ്. എന്റെ അമ്മ മന്ത്രിയായിരുന്നു. ഞാൻ കോൺഗ്രസിന്റെ പടയാളിയായിരുന്നു. അതുകൊണ്ട് പാർട്ടി വിടാനുള്ള തീരുമാനം വിഷമകരമായിരുന്നു.' - എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അസാമിൽ മാത്രമല്ല, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് നിലംപരിശായിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ഒന്നും ചെയ്യാനാവില്ല. കോൺഗ്രസിന്റെ പതനത്തിന് അദ്ദേഹം ഉത്തരവാദിയാണ്. രാഹുലിന് പ്രാധാന്യം നൽകിയാൽ കോൺഗ്രസിന്റെ ദുരിതം തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |