കാൺപൂർ: മുൻ ഭാര്യയിൽ നിന്നും നിയമപരമായി ബന്ധം വേർപ്പെടുത്താതെ നാലു സ്ത്രീകളെ വിവാഹം കഴിക്കുകയും നിരവധി പേരെ വലയിൽ വീഴ്ത്തുകയും ചെയ്തയാളെ കാൺപൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാൻപൂരിലെ അനുജ് ചേതൻ കതേരിയയാണ് കിഡ്‍വായ് നഗർ പൊലീസ് പിടിയിലായത്. ആറാമത് വീണ്ടും വിവാഹം കഴിക്കുന്നതിനായി ഒരുങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വയം പ്രഖ്യാപിത ബാബ (സിദ്ധൻ) അനുജ് കതേരിയയെ ഇയാളുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ അഞ്ചു തവണ വിവാഹിതനാണെന്നും ആറാം തവണ വിവാഹിതനാകാൻ പോവുകയാണെന്നും നൽകിയ പരാതിയിൽ പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ അനുജ് കതേരിയ 2005 ലാണ് ആദ്യം വിവാഹിതനായതെന്ന് കണ്ടെത്തി. മെയിൻപുരി ജില്ലയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ ഭാര്യ വിവാഹമോചന കേസ് നടക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞു. രണ്ടാമത് 2010 ൽ അനുജ് ബറേലി ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു.
നാലുവർഷത്തിനുശേഷം ഇയാൾ ഔറയ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീയെയും ശേഷം മൂന്നാമത്തെ ഭാര്യയുടെ ബന്ധുവിനെയും വിവാഹം കഴിക്കുകയായിരുന്നു. മുൻ വിവാഹങ്ങളെക്കുറിച്ചുളള സത്യം അറിഞ്ഞതിനെ തുടർന്ന് നാലാം ഭാര്യ ആത്മഹത്യ ചെയ്‌തതായും പൊലീസ് പറയുന്നു. 2019 ൽ ഇയാൾ അഞ്ചാമതും വിവാഹിതനായി. വിവാഹത്തിന് ശേഷം അനുജ് ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ അഞ്ചാമത്തെ ഭാര്യയോട് തന്റെ മറ്റ് വിവാഹങ്ങളെക്കുറിച്ച് പറഞ്ഞിരുന്നില്ല. അവരുടെ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അയാൾ അവളെ ഉപദ്രവിക്കാൻ തുടങ്ങി, കഴിഞ്ഞ വർഷം അവർ ചക്കേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ അനുജ് കിഡ്‌വായ് നഗർ പോലീസ് സ്റ്റേഷൻ പ്രദേശത്ത് താമസിച്ചിരുന്നതിനാൽ യുവതി കഴിഞ്ഞ മാസം ഇവിടെ പരാതി നൽകുകയായിരുന്നു വെന്നും പൊലീസ് വ്യക്തമാക്കി.
അനുജിനെ അറസ്റ്റുചെയ്യുന്നത് ഇതാദ്യമല്ല. ഷാജഹാൻപൂരിൽ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ഇയാളെ 2016ൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിവാഹ പോർട്ടലുകൾ വഴി വ്യത്യസ്ഥ പേരും ജോലികളും വിദ്യാഭ്യാസ യോഗ്യതയും രേഖപ്പെടുത്തി സ്ത്രീകളെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ആശ്രമവും ഇയാൾ സ്ത്രീകളെ വലയിലാക്കുന്നതിനായി ഉപയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |