ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസിനെ വീണ്ടും തിരഞ്ഞെടുത്തു. 2017 മുതൽ സെക്രട്ടറി ജനറലായി തുടരുന്ന ഗുട്ടറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 ന്അവസാനിക്കാനിരിക്കെയാണ് വീണ്ടും 5 വർഷത്തേക്ക് കൂടി അവസരം ലഭിക്കുന്നത്. ഇതനുസരിച്ച് 2022 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ ഗുട്ടറസ് പദവിയിൽ തുടരും. 193 അംഗങ്ങളുള്ള സംഘടന ഐകകണ്‌ഠ്യേനയാണ് ഗുട്ടറസിനെ തിരഞ്ഞെടുത്തത്. യു.എൻ അസംബ്ലി പ്രസിഡന്റ് വോൾകൻ ബോസ്‌കിറാണ് ഗുട്ടറസിനെ തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.അന്റോണിയോ ഗുട്ടറസിനെ രണ്ടാം തവണയും ശുപാർശ ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം യു.എൻ ആസ്ഥാനത്ത് ഗുട്ടറസിനെ സന്ദർശിച്ചാണ് ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചത്. പോർചുഗൽ മുൻ പ്രധാനമന്ത്രിയായ ഗുട്ടെറസ് യു.എൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ലോകനേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചു. ഐക്യ രാഷ്ട്രസംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും ഗുട്ടറസിന് കഴിയുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാട്മിർ പുടിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |