യൂത്ത് കോൺഗ്രസ് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയ സംഭവത്തെ തുടർന്ന് വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴിയാണ് കോൺഗ്രസ് നേതാവ് വിമർശനവുമായി രംഗത്ത് വന്നത്.
നിയമനം നൽകിയതുവഴി കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്നും രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ് സിപിഎമ്മിന്റെ കാര്യപരിപാടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കുറിപ്പ് ചുവടെ:
'എന്തൊരു കരുതൽ ?
പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്ത്?
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തം. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എം ന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സി.പി.എം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സർക്കാരിന്.
ഒന്നാം പിണറായി സർക്കാരിൽ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് . നമ്മുടെ ആരോഗ്യമന്ത്രിമാർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്.
നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |