ഇരിങ്ങാലക്കുട: കാട്ടൂർ കാക്കത്തുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി. കാക്കത്തുരുത്തി സ്വദേശി കൈമാപറമ്പിൽ വീട്ടിൽ കുട്ടമണി എന്ന ജിജീഷ് (42), കാട്ടൂർ സ്വദേശി കണ്ണംമ്പുള്ളി ഓലപീപ്പി സജീവൻ (40), ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കുഴിക്കണ്ടത്തിൽ ഷെരീഫ് (38), എടതിരിഞ്ഞി സ്വദേശി കൂതോട്ട് വീട്ടിൽ ബിജു (34), ജവഹർ കോളനിയിൽ പയ്യപ്പിള്ളി ചാക്കപ്പൻ എന്ന സലീഷ് (32) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻസ്‌പെക്ടർ വി.വി അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കാരണം സാമ്പത്തിക തർക്കം
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിൽ വച്ചാണ് സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. രണ്ടാം പ്രതിയും മറ്റ് നിരവധി കേസുകളിലെ പ്രതിയുമായ ഓലപ്പീപ്പി സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മിൽ വസ്തു ഇടപാടിനെ തുടർന്ന് സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്.
ശരത്തിന്റെ വീടും സ്ഥലവും സജീവൻ കുറച്ചു നാൾ മുമ്പ് വാങ്ങിയിരുന്നു. ഇതിൽ ചെറിയ തുക മാത്രമാണ് സജീവൻ നൽകിയിരുന്നത്. പലവട്ടം പണം ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് സജീവൻ തീയതി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ശരത്ത് ഇടയ്ക്കിടെ പണം ചോദിക്കുന്നതിൽ സജീവന് നീരസമുണ്ടായിരുന്നു. ലോക്‌ഡൗണിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച പണം തരാമെന്ന് പറഞ്ഞ് ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിക്കുകയായിരുന്നു. ശരത്ത് എത്തിയതോടെ സംസാരത്തിനിടെ സജീവനുമായി തർക്കമുണ്ടാകുകയും ജിജീഷ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വയറിൽ ആഴത്തിൽ മുറിവേറ്റ ശരത്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറസ്റ്റിലായ ജിജേഷ്, സജീവൻ, ഷെരീഫ്, ബിജു, സലീഷ് എന്നിവർ നിരവധി കൊലപാതകശ്രമം, അടിപിടി കേസുകളിലെ പ്രതികളാണ്. രണ്ടാം പ്രതിയും ഗുണ്ടയുമായ ഓലപീപ്പി സജീവൻ രണ്ടു തവണ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്. കൂടാതെ ഇയാൾക്കെതിരെ ഐ.ടി.പി കേസുമുണ്ട്.
കാട്ടൂർ എസ്.ഐ: ആർ. രാജേഷ്, കെ. സുഹൈൽ, പി.ജെ ഫ്രാൻസിസ്, എ.എസ്.ഐമാരായ എം. സുമൽ, ഹരിഹരൻ, സീനിയർ സി.പി.ഒമാരായ കെ.കെ പ്രസാദ്, മുരുകദാസ്, എം.ജെ സന്ദീപ്, ഇ.എസ് ജീവൻ, സെയ്ഫുദ്ദീൻ, സി.പി.ഒമാരായ കെ.എസ് ഉമേഷ്, ജി. ശ്യാം, എ. ഉണ്ണികൃഷ്ണൻ, നിഖിൽ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |