മ്യൂണിക്ക് : യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനുമെതിരെ ജർമ്മനിക്ക് വിജയം സമ്മാനിച്ചത് പറങ്കികളുടെ രണ്ട് സെൽഫ് ഗോളുകളും എവരാഡസ് ഗോസെൻസ് എന്ന ജർമ്മൻ മിഡ്ഫീൽഡറുടെ ഇരട്ടഗോളുകളാണ്. ഈ ഗോസെൻസും ക്രിസ്റ്റ്യാനോയും തമ്മിൽ ഒരു പഴയ കളിക്കുപ്പായക്കഥയുണ്ട്. ഒരു അപമാനത്തിന്റെയും അതിന് നൽകിയ മധുരപ്രതികാരത്തിന്റെയും കഥ.
പണ്ടേ ഗോസെൻസിന്റെ ഇഷ്ടതാരമാണ് ക്രിസ്റ്റ്യാനോ. സെരി എ ക്ളബ് അറ്റ്‌ലാന്റയിലെത്തിയപ്പോൾ സന്തോഷിച്ചത് ക്രിസ്റ്റ്യാനോയ്ക്ക് എതിരെ കളിക്കാമല്ലോ എന്നാണ്.മത്സരശേഷം കളിക്കാർ തമ്മിൽ ജഴ്സി വച്ചുമാറുന്ന പതിവുണ്ട്. ക്രിസ്റ്റ്യാനോയുടെ ജഴ്സി തനിക്ക് വാങ്ങാമല്ലോ എന്ന മോഹവുമായാണ് ഗോസൻസ് തന്റെ ആദ്യ അറ്റ്ലാന്റ - യുവന്റസ് മത്സരത്തിനിറങ്ങിയത്. ആ കളിയിൽ യുവന്റസിന് ജയിക്കാനായില്ല. കളി കഴിഞ്ഞ് നിരാശയിലായിരുന്ന ക്രിസ്റ്റ്യാനോയോട് വലിയ സന്തോഷത്തിൽ ഗോസെൻസ് ചെന്ന് ജഴ്സി ചോദിച്ചു.പക്ഷേ മറുപടി ഞെട്ടിക്കുന്നതായിരുന്നു, മുഖത്തുപോലും നോക്കാതെ ഒരു നോ!.
'അന്നു ഞാൻ വല്ലാതെ അപമാനിക്കപ്പെട്ടതുപോലെയായി. ആരെങ്കിലും ഇത് കണ്ടോ എന്നാണ് ആദ്യം നോക്കിയത്. ആകെ നാണംകെട്ടു. അത് മറ്റുള്ളവരിൽനിന്ന് മറയ്ക്കാൻ ശരിക്കും പാടുപെട്ടു'-ഡ്രീംസ് ആർ വർത്ത്‌വൈൽ' എന്ന ആത്മകഥയിൽ ഗോസെൻസ് കുറിച്ചു. യൂറോമത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലും ഗോസെൻസ് ഇക്കാര്യം ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |