തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വർണപ്പണിക്കാരനും കുടുംബവും ആത്മഹത്യ ചെയ്തു. സാനിറ്റൈസർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ ഭാര്യയും മകളും പൊട്ടാസ്യം സൈനേഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം നന്തൻകോട് വൈ.എം.ആർ.എയ്ക്ക് സമീപം ആരാധനയിൽ മനോജ് കുമാർ (45),ഭാര്യ രഞ്ചു (38), ഏകമകൾ അമൃത(16) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
കോട്ടയം മുണ്ടക്കയം സ്വദേശിയായ മനോജ് കുമാറും മാന്നാർ സ്വദേശിയായ ഭാര്യ രഞ്ചുവും എട്ടുവർഷത്തോളമായി നന്തൻകോട്ടാണ് താമസം. ചാലയിലെ ജുവലറികളിലേക്ക് സ്വർണാഭരണങ്ങൾ നിർമിച്ചുനൽകുന്ന തൊഴിലായിരുന്നു ഇരുവർക്കും. വീടിനോട് ചേർന്നായിരുന്നു പണിശാല.
ലോക്ഡൗണായതോടെ സ്വർണം നിർമ്മിച്ചു നൽകിയ ജുവലറികളിൽ നിന്ന് കിട്ടാനുള്ള പണം തടസപ്പെട്ടു. സാമ്പത്തിക ബാദ്ധ്യതയിലായപ്പോൾ ചില വ്യക്തികൾ നേരിട്ട് പണിയാൻ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങൾ പണയംവച്ച് മനോജ് ചെലവ് നടത്തി. സ്വർണം ആവശ്യപ്പെട്ട് ആളുകൾ വിളിച്ചുതുടങ്ങിയതോടെ വീട്ടിൽ വഴക്കായി. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മനോജ് കുമാർ ഭാര്യയുമായി തർക്കമുണ്ടാകുകയും കട്ടിലിന് അടിയിൽ ഉണ്ടായിരുന്ന സാനിറ്റൈസർ മനോജ് കുമാർ കുടിക്കുകയും ചെയ്തു. ഛർദ്ദിച്ച് അവശനായ മനോജിനെ പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ഒന്നരയോടെ മനോജിന്റെ സുഹൃത്തുക്കളെ വിളിച്ച രഞ്ചു മനോജിന്റെ സ്ഥിതിയെ കുറിച്ചു ചോദിച്ചു. അത്യാഹിതവിഭാഗത്തിലാണെന്നും പേടിക്കാനില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പിന്നാലെ മനോജിന്റെ മറ്രു ചില സുഹൃത്തുക്കളും ബന്ധുക്കളും നന്ദൻകോട്ടെ വീട്ടിലെത്തി. ഇവർ വിളിച്ചപ്പോൾ രഞ്ചുവും മകളും വാതിൽ തുറന്നില്ല. പൊലീസിന്റെ സഹായത്തോടെ പുലർച്ചെ രണ്ടോടെ അടുക്കള വാതിൽ തുറന്നപ്പോഴാണ് മകളെ കട്ടിലിലും രഞ്ചുവിനെ നിലത്തും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തായി സ്വർണപ്പണിക്കായി വാങ്ങിയ പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്ന കുപ്പിയും ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് ആറോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തി.
മുണ്ടക്കയം പന്തപ്ലാകിഴക്കേതിൽ ഹരിഹരൻ ആചാരി - സ്വർണമ്മാൾ ദമ്പതികളുടെ മകനാണ് മനോജ് കുമാര്. മഹേഷ് കുമാർ, മധു കുമാർ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |