സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പളവർദ്ധനവ് വേണമെന്ന് തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ആദ്യവട്ട ചർച്ച സ്വിഫ്ട് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിനൊടുവിൽ തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു. തൊഴിലാളികളും സംഘടനകളും മാനേജ്മെന്റും തമ്മിലും ഗതാഗത, ധന വകുപ്പുകൾ തമ്മിലും ചർച്ച നടത്തിയ ശേഷം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ വീണ്ടും ചർച്ച നടക്കും.
പത്ത് വർഷത്തിനു ശേഷമാണ് കെ.എസ്.ആർ.ടി.സിയിൽ ഇന്നലെ ശമ്പള പരിഷ്കരണ ചർച്ച നടന്നത്. ചർച്ച തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടി.ഡി.എഫും ബി.എം.എസും സ്വിഫ്ടിനെതിരെ രംഗത്തെത്തി. സ്വിഫ്ട് രൂപീകരിക്കുന്നത് സർക്കാർ നയത്തിന്റെ ഭാഗമാണെന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
തുടർന്ന് ശമ്പള പരിഷ്കരണം, ജീവനക്കാരുടെ തസ്തികമാറ്റം എന്നിവയെ കുറിച്ചായി ചർച്ച. ഡി.എ വർദ്ധന ശമ്പളത്തിൽ ലയിപ്പിക്കുമെന്ന നിർദേശം മാനേജ്മെന്റ് മുന്നോട്ടു വച്ചു. സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പളവർദ്ധന വേണമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.വർദ്ധന ഏതുവരെ പോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ധനവകുപ്പാണ് അതുകൊണ്ടാണ് ധന, ഗതാഗത വകുപ്പ് മന്ത്രിമാർ തമ്മിലും സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |