സെർവർ തകരാർ കാരണം കൊവിഡ് കാലത്തും കാർഡുടമകൾ വലയുന്നു
ആലപ്പുഴ: സെർവർ തകരാർ കാരണം ഇ പോസ് മെഷീൻ ഉപയോഗിച്ചുള്ള റേഷൻ വിതരണം തടസപ്പെടുന്നതിനാൽ വ്യാപാരികളും കാർഡുടമകളും തമ്മിലുള്ള തർക്കം പതിവാകുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ രണ്ടും മൂന്നും തവണ റേഷൻ വാങ്ങാനായി കടയിൽ എത്തേണ്ടി വരുന്നു എന്നതാണ് കാർഡുടമകളെ കുഴപ്പിക്കുന്നത്. എന്നാൽ, സെർവർ തകരാറിനെപ്പറ്റി അധികൃതരെ അറിയിച്ചാലും നടപടി ഉടൻ ഉണ്ടാകില്ലെന്ന് റേഷൻ കടക്കാരും പറയുന്നു.
റേഷൻ വിതരണത്തിൽ ഇ പോസ് സംവിധാനം നിലവിൽ വന്നിട്ട് മൂന്ന് വർഷമായിട്ടും സെർവർ തകരാറിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഭക്ഷ്യവകുപ്പിന്റെ സെർവറിന് താങ്ങാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം . സെർവർ തകരാർ പരിഹരിക്കാൻ നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചുണ്ടെന്നാണ് റേഷൻ കട ഉടമകൾ പരാതിപ്പെടുമ്പോൾ ലഭിക്കുന്ന മറുപടി. ഓരോ തവണ പരാതി ഉയരുമ്പോഴും സെർവർ തകരാർ പരിഹരിക്കുമെങ്കിലും ഒരാഴ്ച മാത്രമേ പ്രശ്നങ്ങൾ ഇല്ലാതെ റേഷൻ വിതരണം നടക്കൂ. അതുകഴിയുമ്പോൾ സെർവർ വീണ്ടും പഴയ പടിയാകും.
ഭക്ഷ്യധാന്യങ്ങൾ കിട്ടുന്നില്ല
കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാന സർക്കാൽ നൽകുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളും റേഷൻകടകൾ വഴി വിതരണം ചെയ്യുന്നുണ്ട് . എന്നാൽ ഇതു പ്രകാരം വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ പൂർണ അളവിൽ സാധനങ്ങൾ റേഷൻ കടകളിൽ എത്തുന്നില്ല. ആവശ്യമുള്ളതിന്റെ 80-90 ശതമാനം സാധനങ്ങൾ മാത്രമേ കടക്കാർക്ക് ലഭിക്കുന്നുള്ളൂ. മണ്ണെണ്ണവിതരണവും അവതാളത്തിലാണ്.
കാർഡിലെ ഒരു അംഗത്തിന്
അരി ..........4 കിലോ
ഗോതമ്പ് .....1 കിലോ
ജില്ലയിൽ
കാർഡുകൾ എണ്ണം......604449
കടകൾ..............................1245
''സൗജന്യ റേഷൻ, ഭക്ഷ്യക്കിറ്റ് വിതരണം നടക്കുന്ന ഈ വേളയിൽ വിതരണം തടസപ്പെടുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു. സെർവർ തകരാർ പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകും.
(എൻ.ഷിജീർ,കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |