കവരത്തി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ പത്തരയോടെയാണ് ഐഷ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്‌ച ചോദ്യം ചെയ്‌ത് വിട്ടയച്ച ഐഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ, രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഐഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ലക്ഷദ്വീപ് കളക്‌ടർ അസ്‌കർ അലി ഇന്നലെ രംഗത്തെത്തി. പോലീസ് സ്റ്റേഷനിലെത്താൻ മാത്രമാണ് ഐഷയ്ക്ക് അനുമതി നൽകിയതെന്നും ദ്വീപിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് അനുമതി നൽകിയതെന്നുമായിരുന്നു കളക്‌ടറുടെ വാദം.
ഐഷ സുൽത്താന പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തിലടക്കം പങ്കെടുത്തിരുന്നു. കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ദ്വീപിലെ മറ്റ് പലയിടങ്ങളിലേക്കും പോയി. ഇത് ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നാണ് കളക്‌ടറുടെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |