ബംഗളുരു: ബംഗളുരു കമ്പനിയായ നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ പ്രോജക്ട് (നൈസ്) നൽകിയ മാനനഷ്ടകേസിൽ മുൻ പ്രധാനമന്ത്രിയും ജനതാദൾ പാർട്ടി നേതാവുമായ ദേവഗൗഡയ്ക്ക് കർണാടക ഹൈക്കോടതി രണ്ട് കോടി രൂപ പിഴയിട്ടു. 2011ൽ ഒരു സ്വകാര്യ ടി വി ചാനലിനു നൽകിയ അഭിമുഖത്തിൽ കമ്പനിക്കെതിരെയും മാനേജിംഗ് ഡയറക്ടർ അശോക് ഖെനിക്കെതിരെയും വാസ്തവ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.
ബംഗളുരു മുതൽ മൈസൂർ വരെയുള്ല റോഡ് നിർമ്മാണം നടത്തിയത് നൈസ് ആയിരുന്നു. കമ്പനി ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും അവരുടെ പദ്ധതിയുടെ പേര് കൊളളയടിയെന്ന് മാറ്റണമെന്നുമാണ് ദേവഗൗഡ പറഞ്ഞത്.
ദേവഗൗഡയുടെ പ്രസ്താവന ഒരു പൗരന് ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ഉള്ളിൽ നിന്നുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി കമ്പനിക്കനുകൂലമായി വിധിക്കുകയായിരുന്നു. ഗൗഡയ്ക്ക് രണ്ട് കോടി രൂപ പിഴയിട്ട കോടതി, ഭാവിയിൽ കമ്പനിക്കെതിരെ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
1995ൽ ഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബംഗളുരു - മൈസൂർ പദ്ധതിക്ക് അനുമതി നൽകുന്നത്. കരാർ ഏറ്റെടുത്ത കൺസോർഷ്യം പദ്ധതി നൈസിന് കൈമാറുകയായിരുന്നു. 2004 മുതൽ ദേവഗൗഡ നൈസിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |