ലണ്ടൻ: ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാരായ ആമസോണിന്റെ സ്കോട്ട്ലാൻഡിലുളള ഒരു ഗോഡൗണിൽ ഓരോ ആഴ്ചയും നശിപ്പിച്ചു കളയുന്നത് 1,30,000 സാധനങ്ങൾ എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോൺ, സ്മാർട്ട് ടി വി, ലാപ്ടോപ്പ്, ഐ പാഡ് മുതലായ വസ്തുക്കളാണ് കൂടുതലും നശിപ്പിക്കുന്നത്. ബ്രിട്ടനിലെ ഒരു സ്വകാര്യ ചാനലാണ് വാർത്ത പുറത്തു വിട്ടത്. രഹസ്യകാമറ വച്ച് നടത്തിയ ചാനൽ റിപ്പോർട്ടിംഗിൽ, മുന്തിയ ഇനം മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടി വി, ആഭരണങ്ങൾ എന്നിവ നശിപ്പിക്കാനുള്ളവയുടെ പട്ടികയിൽ പെടുത്തി വിവിധ കാർഡ്ബോർഡ് പെട്ടികളിൽ നിറയ്ക്കുന്നത് കാണിക്കുന്നുണ്ട്. ഓരോ ആഴ്ചയും 1,30,000 സാധനങ്ങൾ നശിപ്പിക്കണമെന്നുള്ള ടാർഗറ്റ് ഓരോ തൊഴിലാളിക്കും കമ്പനി നൽകിയിട്ടുണ്ടെന്ന് മുഖം മറച്ച ഒരു ഗോഡൗൺ ജീവനക്കാരൻ കാമറയിൽ പറയുന്നുണ്ട്.
ഏപ്രിലിൽ 1,24,000 സാധനങ്ങൾ നശിപ്പിക്കുകയും, 28,000 സാധനങ്ങൾ ആമസോൺ സൗജന്യമായി നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. നശിപ്പിക്കേണ്ട വസ്തുക്കളും സൗജന്യമായി നൽകേണ്ട വസ്തുക്കളും വേർതിരിക്കാൻ കമ്പനി പ്രത്യേക മാർഗനിർദ്ദേശം ഒന്നും നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ജീവനക്കാരുടെ ഔചിത്യം അനുസരിച്ചാണ് സാധനങ്ങൾ വേർതിരിക്കുന്നത്.
എന്നാൽ ആമസോൺ സംഭവം നിഷേധിച്ചിട്ടില്ല. മാദ്ധ്യമങ്ങൾക്കു നൽകിയ വാർത്താകുറിപ്പിൽ ചാനൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന ഗോഡൗൺ ഉപയോഗശൂന്യമായ സാധനങ്ങൾ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്ഥലമാണെന്നും ഉപഭോക്താക്കൾ നിരസിച്ച സാധനങ്ങൾ നശിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി. കൂടാതെ ബ്രിട്ടനിലെ എല്ലാ ഉപഭോക്താക്കളും നിരസിക്കുന്ന സാധനങ്ങൾ വന്നുചേരുന്നത് ഇവിടെയാണെന്നും അതിനാലാണ് സാധനങ്ങളുടെ സംഖ്യ ഇത്ര ഉയർന്നതെന്നും ആമസോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |