കൽപ്പറ്റ: മുറിച്ചെങ്കിലും കടത്താൻ കഴിയാത്തതിനാൽ മുട്ടിൽ സൗത്ത് വില്ലേജിൽ പലഭാഗത്തും കോടികൾ വിലമതിക്കുന്ന ഈട്ടിത്തടികൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആറുമാസം മുമ്പു വരെ മുറിച്ച മരങ്ങളുമുണ്ട് കൂട്ടത്തിൽ. മുക്കംകുന്ന്, മക്കിയാനിക്കുന്ന്, പാക്കം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മുറിച്ചിട്ട മരങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പെട്ടെന്ന് ആരുടെയും കണ്ണെത്താത്ത തരത്തിൽ പൊന്തക്കാടുകളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇതിൽ ചിലതിന്റെ ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്. കേസിൽ ഉൾപ്പെടുമെന്ന് പേടിച്ച് തങ്ങളുടെ പറമ്പുകളിലെ മരങ്ങൾ മുറിച്ച വിവരം പലരും പുറത്തുപറയുന്നില്ല. കർഷകർക്ക് ചെറിയ തുക അഡ്വാൻസായി നൽകിയാണ് മിക്കയിടത്തും ഇൗട്ടിത്തടികൾ മുറിച്ചത്. കൊണ്ടു പോകുമ്പോൾ ബാക്കി തുക കൊടുക്കാമെന്നായിരുന്നു മരം മാഫിയക്കാരുടെ ഉറപ്പ്.
മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ നിന്നായി 106 കുറ്റി മരങ്ങൾ മുറിച്ചെന്നാണ് വനം, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിൽ. എന്നാൽ, അതിലുമെത്രയോ കൂടുതൽ മരങ്ങൾ മുറിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവരികയാണ്.
മരം മുറിക്കൽ കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിന്റെ തോട്ടത്തിൽ കൂട്ടിയിട്ടിരിക്കുന്ന ഏതാനും മരങ്ങൾ മാത്രമേ ഇനി കസ്റ്റഡിയിലെടുക്കാനുള്ളൂവെന്നാണ് വനം വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കൃത്യമായ പരിശോധനയോ, അന്വേഷണമോ ഇക്കാര്യത്തിൽ നടത്തിയില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. കേസിന്റെ ഗൗരവം കുറയ്ക്കാനുള്ള നീക്കമാണ് ചില ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |