തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനായി അന്തിമപാനൽ തയ്യാറാക്കാനുള്ള യു.പി.എസ്.സി സമിതി ഇന്ന് യോഗം ചേരും. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരാണ് സമിതിയിലുള്ളത്. കേരളത്തിനു പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി പൊലീസ് മേധാവിമാരുടെ നിയമനത്തിനുള്ള പാനലും സമിതി തയ്യാറാക്കും.
സംസ്ഥാനം കൈമാറിയ ഒൻപതു പേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക സമിതി ഇന്നുതന്നെ കേരളത്തിന് നൽകും. ഇവരിലൊരാളെയാകും സർക്കാർ നിയമിക്കുക. 30വർഷം സർവീസുള്ള അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ, ബി. സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, എസ്. ആനന്ദക്യഷ്ണൻ, കെ. പത്മകുമാർ, ഹരിനാഥ് മിശ്ര എന്നിവരുടെ പട്ടികയാണ് കേരളം നൽകിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ ഡയറക്ടർ അരുൺകുമാർ സിൻഹയാണ് സീനിയോറിട്ടിയിൽ ഒന്നാമതെങ്കിലും അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ സാദ്ധ്യതയില്ല. ഇന്റലിജൻസ് ബ്യൂറോയിലുള്ള ഹരിനാഥ് മിശ്രയും സംസ്ഥാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ 30നാണ് ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിയുന്നത്. മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനും സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |