കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി നുസ്രത്ത് ജഹാൻ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നുസ്രത്ത് ജഹാൻ ഒരു വനിതാ എം.പിയാണ്. ഒരാൾ തന്റെ ഭർത്താവാണെന്ന് പറയുകയും സിന്ദൂരം തൊടുകയും വിവാഹ സത്കാരത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് താൻ വിവാഹിതയല്ലെന്ന് പറയുകയും ചെയ്ത അവർ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചുവെന്നും രാജിവെക്കാൻ അവർ തയ്യാറായില്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് അവരെ പുറത്താക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടു. നുസ്രത്ത് തട്ടിപ്പുകാരിയാണെന്ന് നേരത്തെ ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. തുർക്കിയിൽവച്ച് നടന്ന തന്റെ വിവാഹത്തിന് ഇന്ത്യയിൽ നിയമ സാധുതയില്ലെന്ന് നുസ്രത്ത് ജഹാൻ പറഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. എന്തൊരു തട്ടിപ്പാണ് നടന്നത്. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഒരാൾ സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം പറയുന്നു വിവാഹിത പോലും അല്ലെന്ന്. എങ്കിലും അവർ സിന്ദൂരം തൊടുകയും, രഥം വലിക്കുകയും, പൂജകൾ ചെയ്യുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു- ദിലീപ് ഘോഷ് വാർത്താ ഏജൻസിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |