തിരുവനന്തപുരം : ഇടിയൻ പൊലീസെന്നൊരു വിളിപ്പേരുണ്ടെങ്കിലും ബോക്സിംഗ് റിംഗിലെ ഇടിക്കാർക്ക് കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ സഥാനമില്ല.അടുത്തിടെ സേനയിലെ ഹവിൽദാർ തസ്തികയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് വിജ്ഞാപനം വന്നെങ്കിലും ബോക്സിംഗുകാരെ ഉൾപ്പെടുത്തിയിട്ടില്ല. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തരുന്ന കായിക ഇനത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് സംസ്ഥാന അമച്വർ ബോക്സിംഗ് അസോസിയേഷൻ.
പൊലീസിൽ ബോക്സിംഗ് ടീം ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളം. 2019ൽ കണ്ണൂരിൽ നടന്ന ദേശീയ വനിതാ ബോക്സിംഗിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ടീമുകൾക്ക് അവസരം ലഭിച്ചിരുന്നു. കേരള പൊലീസിൽ വനിതാ ഫുട്ബാൾ, ഹോക്കി, ഷൂട്ടിംഗ് ഇനങ്ങളിൽ പുതിയ ടീം രൂപീകരിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ അറിയിച്ചിരുന്നു. അക്കൂട്ടത്തിൽ ബോക്സിംഗിനെക്കൂടി ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാന അമച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.കെ. സൂരജ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ ബോക്സിംഗ് താരങ്ങൾക്ക് കൂടുതലായി ജോലി ലഭിക്കുന്നത് പൊലീസിലാണ്. മലയാളി ബോക്സിംഗ് താരങ്ങൾ ജോലിക്കായി ഇപ്പോൾ ആശ്രയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെയാണ്. ലോകവനിതാ ചാമ്പ്യനായ കെ.സി. ലേഖയുടെ നാടാണെങ്കിലും ബോക്സിംഗിൽ ഏറെ പിന്നിലാണ് കേരളം. ഹരിയാനയിൽ 45ഉം മഹാരാഷ്ട്രയിൽ 25 ഉം പരിശീലനകേന്ദ്രങ്ങളുള്ളപ്പോൾ കേരളത്തിൽ നാലെണ്ണം മാത്രം. ഇടുക്കി രാജാക്കാട്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, കൊല്ലം ജില്ലാ സ്പോർട്സ് അക്കാഡമി, തിരുവനന്തപുരം സായി സെന്റർ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.
ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡൽ സാധ്യതകളുള്ള ഇനമാണ് ബോക്സിംഗ്. ടോക്കിയോ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് 62 കോടി രൂപയാണ് ബോക്സിംഗിന് മാത്രം കേന്ദ്രസർക്കാർ ചെലവിട്ടത്. നമ്മുടെ നാട്ടിൽ നിന്നും മികച്ച ബോക്സിംഗ് താരങ്ങൾ ഉണ്ടാവാൻ ആത്മാർത്ഥമായ ഇടപെടൽസംസ്ഥാന സർക്കാരിൽ നിന്നുണ്ടാകണം.
- ഡോ. എൻ.കെ. സൂരജ്
സംസ്ഥാന അമച്വർ ബോക്സിംഗ് അസോ. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |