കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകളിൽ ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ സമൂഹത്തിൽ പഴയ ഫ്യൂഡൽ വ്യവസ്ഥയ്ക്ക് സമാനമായ സാഹചര്യം പുന:സ്ഥാപിക്കപ്പെടുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബംഗാൾ സ്വദേശിയായ ഹഫിജുൾ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതി സഞ്ജയ് ഓരണിനെ വെറുതേ വിട്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
2014 ജൂൺ 18 നാണ് ആലപ്പുഴ ജില്ലയിലെ നൂറനാട്ടെ ഒരു ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഹഫിജുൾ മുഹമ്മദ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഞ്ജയ് ഇയാളെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഫർണിച്ചർ ഷോപ്പിന്റെ ഉടമയുടെ മകനുമായി ഹഫിജുൾ മുഹമ്മദ് ശമ്പളത്തെച്ചൊല്ലി വഴക്ക് ഉണ്ടാക്കിയിരുന്നെന്നും ഇതേത്തുടർന്നാണ് കൊല നടന്നതെന്നുമായിരുന്നു സഞ്ജയ് വാദിച്ചത്. ഇവർ തമ്മിൽ വഴക്കുണ്ടായതിന് തെളിവുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി സുഹൃത്തായിരുന്ന ഹഫിജുൾ മുഹമ്മദിനെ ചെറിയൊരു തർക്കത്തിന്റെ പേരിൽ സഞ്ജയ് കൊലപ്പെടുത്തുമെന്ന് വിശ്വസിക്കാനാവില്ലെന്നും പറഞ്ഞു. തുടർന്ന് കേസിലെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയാണ് ശിക്ഷ റദ്ദാക്കിയത്.
കൊലപാതകത്തെക്കുറിച്ച് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷിക്കണമെന്നും കേസന്വേഷിച്ച എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് അന്വേഷണ പുരോഗതി നോക്കാനായി കേസ് ആഗസ്റ്റ് 25 നു വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |