നെടുങ്കണ്ടം: മദ്യലഹരിയിൽ ബാറിന് മുന്നിൽ പട്ടാളക്കാരനെ സംഘം ചേർന്ന് മർദിക്കുകയും രണ്ട് കൈകളും തല്ലിയൊടിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കുഞ്ഞൻകോളനിയിൽ അംജിത്ത് ബാബു (22), കല്ലാർ പാറ പാലക്കാപറമ്പിൽ അമൽ അശോകൻ (22), ചക്കകാനം വാവനകുളങ്ങര അജീഷ് ഗോപി (22), ആശാരിക്കണ്ടം തട്ടാറാത്ത് അമൽ സലി (19), ഇല്ലിപ്പാലം നെല്ലിക്കുന്നേൽ ബിബിൻ ബെന്നി (22) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 13ന് രാത്രിയാണ് സംഭവം. പട്ടാളക്കാരനും മദ്യലഹരിയിലായിരുന്ന പ്രതികളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പത്തോളം വരുന്ന സംഘം അദ്ദേഹത്തെ മർദിക്കുകയുമായിരുന്നു.
മദ്യകുപ്പിക്ക് തലയ്ക്കടിയേറ്റ് നിലത്തുവീണ പട്ടാളക്കാരന്റെ രണ്ട് കൈകളും പ്രതികൾ ചവിട്ടിയൊടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽപ്പോയി. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ വീട്ടിലെത്തിയ അക്രമി സംഘത്തിലെ ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം സി.ഐ വി.എ. സുരേഷിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീർ, എസ്.ഐ പി.ജെ. ചാക്കോ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുജീബ്, സെറീന, ബിബിൻ, പ്രിജിൻസ്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |