കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘതലവൻ അർജുൻ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്‌ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും അർജുൻ ഭീഷണി സന്ദേശത്തിൽ പറയുന്നു.
അർജുൻ ആയങ്കി കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുമ്പേ അർജുന്‍റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സി പി എം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |