തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിത കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ രാജിവച്ചു. സി പി എം നിർദേശപ്രകാരമാണ് ജോസഫൈൻ സ്ഥാനമൊഴിഞ്ഞത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പതിനൊന്ന് മാസം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചിരിക്കുന്നത്.
ഇന്ന് നടന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ ജോസഫൈന്‍റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയർന്നത്. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് ജോസഫൈൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായപ്പെട്ടത്.
വിസ്‌മയയുടെ മരണമടക്കം വലിയ വിഷയമായി പൊതുസമൂഹത്തിൽ നിൽക്കുന്ന സമയത്ത് ജോസഫൈൻ വനിത കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. ജോസഫൈന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഒരു വാർത്താ ചാനലിലെ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളളവർ ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത വേണമെന്നാണ് നേതാക്കളുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |