കൊല്ലം: കൊവിഡിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇന്നലെയാണ് ദേവസ്വം ബോർഡിന് കീഴിലുളള സ്കൂളുകളിലെ അദ്ധ്യാപകർക്ക് അപ്രതീക്ഷിതമായ സ്ഥലം മാറ്റ ഉത്തരവുണ്ടായത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ അധികവും മദ്ധ്യകേരളത്തിലാണ്. ഓൺലൈൻ ക്ളാസുകളുടെയും സ്കൂളിലെ വിവിധ പാഠ്യേതര പ്രവർത്തനങ്ങളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുൾപ്പെടെയുള്ള പ്രോജക്ടുകളുടെയും ചുമതലകൾ വഹിച്ചിരുന്ന അദ്ധ്യാപകരെയാണ് അദ്ധ്യന വർഷം ആരംഭിച്ചശേഷം ആലപ്പുഴ, കോട്ടയം , പത്തനംതിട്ട ജില്ലകളിലുള്ള വിദൂര സ്കൂളുകളിലേക്ക് മാറ്റിയത്. ദേവസ്വം ബോർഡ് സ്കൂളുകളിൽ മിക്കയിടത്തും പ്യൂൺ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്യൂൺമാരുടെ ജോലികളും ശമ്പള ബിൽ തയ്യാറാക്കുന്നതുൾപ്പെടെയുള്ള അത്യാവശ്യം ക്ളറിക്കൽ ജോലികളും അദ്ധ്യാപകർ തന്നെയാണ് നിർവ്വഹിച്ചിരുന്നത്.
ദേവസ്വം സ്കൂളുകളിലെ അദ്ധ്യാപകരിൽ അഞ്ചോ ആറോ പേർ മാത്രമാണ് ഈ അക്കാഡമിക് ഇയറിൽ സ്ഥലം മാറ്റത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. അപേക്ഷ നൽകിയവർക്കും സ്ഥാനക്കയറ്റം ലഭിച്ചവർക്കും പുറമേ മറ്റ് അദ്ധ്യാപകരെ കൂടി സ്ഥലം മാറ്റിയ നടപടി അദ്ധ്യാപക സംഘടനയുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിലെ പ്രഥമാദ്ധ്യാപികയുടെ സ്വാർത്ഥ താൽപ്പര്യമാണ് ഉന്നത ദേവസ്വം ജീവനക്കാരുടെ അറിവോടെയുള്ള കൂട്ടസ്ഥലംമാറ്റത്തിന് പിന്നിലെന്ന് ആരോപണമുയർന്നിട്ടുണ്ട്. കൊവിഡ് വ്യാപനവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് അകാരണമായി അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയുണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലം മാറ്റനടപടികൾ അദ്ധ്യാപകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ - ദേവസ്വം മന്ത്രിമാർക്കും ബോർഡിനും പരാതി നൽകാനാണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |