1975 ജൂൺ 25 ന് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ജയപ്രകാശ് നാരായണൻ,അടൽ ബിഹാരി വാജ്പേയി, മൊറാർജി ദേശായി, എൽ.കെ.അദ്വാനി, അശോക് മേത്ത,ചന്ദ്രശേഖർ തുടങ്ങി പ്രതിപക്ഷനിരയിലുണ്ടായിരുന്ന പ്രമുഖർ പലരും രായ്ക്കുരാമാനം അറസ്റ്റിലായി. പത്രങ്ങൾക്കെല്ലാം സെൻസർഷിപ്പ് ഏർപ്പെടുത്തി.അതിനാൽ, അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യയെമ്പാടും നടന്ന സമരങ്ങളെപ്പറ്റിയും സംഘർഷങ്ങളെപ്പറ്റിയും സാമാന്യജനങ്ങൾ അറിഞ്ഞില്ല. എന്നാൽ, അണ്ടർഗ്രൗണ്ട് പത്രങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ അന്ന് രാജ്യത്തുടനീളം രൂപപ്പെട്ടിരുന്നു. മലയാളത്തിൽ കുരുക്ഷേത്രം, തമിഴിൽ പോരാട്ടം, കർണ്ണാടകത്തിൽ കാഹളം, ഗുജറാത്തിൽ സമാചാർ, ബംഗാളിയിൽ ജനസംഗ്രാം അങ്ങനെ എത്ര എത്ര അണ്ടർഗ്രൗണ്ട് പത്രങ്ങൾ! ഈ പത്രങ്ങളിലൂടെ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ ഒരു വലിയ വിഭാഗവും ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ.സമാധാനപരമായ ജീവിതത്തിന് അനുയോജ്യമാണ് അടിയന്തരാവസ്ഥ എന്ന് വിശ്വസിച്ചവരുമുണ്ടായിരുന്നു കേരളത്തിലായിരുന്നു അത്തരക്കാർ കൂടുതൽ. സമരങ്ങളില്ല. സർക്കാരുദ്യോഗസ്ഥൻമാർ കൃത്യമായി ഓഫീസിൽ പോകുന്നു.കുട്ടികളുടെ പഠനം തടസമില്ലാതെ നടക്കുന്നു.സമരങ്ങളും പഠിപ്പുമുടക്കങ്ങളും കൊണ്ട് പൊറുതിമുട്ടിയ കേരളജനതയ്ക്ക് അത് സ്വീകാര്യമായതിൽ അദ്ഭുതപ്പെടാനില്ല.ബാഹ്യമായ ഈ ശാന്തതയുടെ അന്തർമണ്ഡലത്തിൽ കൊടിയ മർദ്ദനങ്ങളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരുന്നു.നക്സലൈറ്റുകൾ അറസ്റ്റു ചെയ്യപ്പെട്ടതും ചിലരൊക്കെ മരണപ്പെട്ടതും കുറെയൊക്കെ പുറത്തറിഞ്ഞു. അടിയന്തരാവസ്ഥയുടെ തൊട്ടുതലേ വർഷങ്ങളിൽ ചില നക്സലൈറ്റ് ഓപ്പറേഷനുകളും കൊലപാതകങ്ങളും നടന്നിരുന്നതിനാൽ അതും ഒരു നല്ല കാര്യമായിട്ടാണ് ജനങ്ങൾക്ക് തോന്നിയത്.
26ാം തീയതി രാമഭദ്രൻ പ്രസിലെത്തിയപ്പോൾ കർത്താ അവിടെയുണ്ടായിരുന്നില്ല.
''സാർ വന്നില്ല. വിളിച്ചതുമില്ല.""
പ്രിന്റർ ജയപ്രകാശ് പറഞ്ഞു. രാമഭദ്രന് ആശങ്കയായി. അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്. പക്ഷേ , ആരും എടുക്കുന്നില്ല. ജോലിക്കാരെല്ലാം രാമഭദ്രന്റെ ചുറ്റും ഉൽക്കണ്ഠയോടെ നില്ക്കുകയാണ്.
''എന്താ സാറിന് എന്തുപറ്റി? ഫോണെടുക്കുന്നില്ലേ?""
അങ്ങനെയൊക്കെ അവർ ചോദിക്കുന്നുണ്ട്. രാമഭദ്രൻ അവരെയൊക്കെ സമാധാനിപ്പിച്ചു ജോലി തുടരാൻ പറഞ്ഞു. പ്രൂഫ് നോക്കാനും 'ആർഷസാഹിതി" യിലേക്ക് വന്നു കിടന്നിരുന്ന ചില ലേഖനങ്ങൾ വായിക്കാനുമുണ്ടായിരുന്നു രാമഭദ്രൻ എല്ലാം എടുത്തു വച്ചു. എന്നാൽ, ജോലിയിലേക്ക് കടക്കാനുള്ള മനസ്സാന്നിദ്ധ്യമുണ്ടായില്ല.
രാമഭദ്രൻ മെല്ല എഴുന്നേറ്റു.
''ഞാൻ സാറിന്റെ വീട്ടിലൊന്നു പോയിട്ടുവരാം.""
ജയപ്രകാശ് അടുത്തേക്ക് വന്നു.
''അതാണ് നല്ലത്.""
മുടവൻമുകളിലാണ് കർത്തായുടെ വീട്. ദൂരം അധികമില്ലെങ്കിലും രണ്ടു ബസ് കയറണം.ബസിലിരിക്കുമ്പോൾ ചുറ്റും നടക്കുന്ന സംഭാഷണങ്ങളാണ് അവൻ ശ്രദ്ധിച്ചത്. എല്ലാവരും അടിയന്തരാവസ്ഥയെക്കുറിച്ചുതന്നെ സംസാരിക്കുന്നു. പലരും അനുകൂലിക്കുന്നു.ചിലർ നിശബ്ദരാണ്. പ്രതികൂലിച്ചു സംസാരിക്കുന്നവർ ഇല്ലെന്നല്ല. അവർ ശബ്ദം വല്ലാതെ താഴ്ത്തുന്നു. തങ്ങൾ പറയുന്നത് ആരോ ശ്രദ്ധിക്കുന്നുണ്ട് എന്ന മട്ടിലാണ് എല്ലാവരുടെയും സംഭാഷണം.
കർത്തായുടെ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയിരിക്കുന്നു. ഇതികർത്തവ്യഥാമൂഢനായി അവൻ നിൽക്കുമ്പോൾ ടെലഫോൺ ശബ്ദിക്കുന്നത് കേട്ടു.കുറച്ചുനേരം മുഴങ്ങിയിട്ട് ഫോൺ നിശ്ചലമായി.വീണ്ടും കുറച്ചുനേരം കൂടി ആ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു .
വീടിനു മുന്നിലൂടെ ഒരാൾ തന്നെ നോക്കി നടന്നു പോകുന്നത് രാമഭദ്രൻ ശ്രദ്ധിച്ചു. ഉടൻ തന്നെ അയാൾ മടങ്ങിവന്നു. നടത്ത നിർത്തി ഏതാനും നിമിഷം രാമഭദ്രനെ നോക്കിനിന്നു.രാമഭദ്രന് ആകെക്കൂടി ഒരസ്വസ്ഥത അനുഭവപ്പെട്ടു. അയാൾ അവന്റെയടുത്തേക്കു നടന്നു.അടുത്തെത്തിയപ്പോൾ നിന്ന് അയാൾ ചോദിച്ചു:
''ങും , എന്താ ഇവിടെ ചുറ്റിക്കറങ്ങി നിൽക്കുന്നത്?""
ചോദ്യം രാമഭദ്രന് തീരെ ഇഷ്ടപ്പെട്ടില്ല. ശ്രദ്ധിച്ചു മറുപടി പറഞ്ഞില്ലെങ്കിൽ എന്തും സംഭവിക്കാം എന്നറിയാവുന്നതുകൊണ്ട് പരമാവധി സ്വാഭാവികതയോടെയും വിനയത്തോടെയും അവൻ മറുപടി പറഞ്ഞു:
''ഇവിടെത്താമസിക്കുന്ന കർത്താസാറിനെ കാണാൻ വന്നതാണ്. വീട് പൂട്ടിയിരിക്കുന്നതുകണ്ട് എന്താ ചെയ്യേണ്ടതെന്ന് ആലോചിച്ചുനിന്നതാണ്.""
മറുപടി അയാൾക്ക് തൃപ്തികരമായെന്നു തോന്നുന്നു. കുറച്ചു ചോദ്യങ്ങൾ കൂടി ചോദിച്ചു അയാൾ നടന്നുപോയി.
അവിടെ തുടർന്നും നിൽക്കുന്നതുകൊണ്ട് ഫലമില്ലെന്ന് തോന്നിയിട്ട് രാമഭദ്രനും മടങ്ങിപ്പോയി.
***********************
പിറ്റേന്ന് കർത്താ പ്രസ്സിലെത്തി. തലേന്ന് എന്തുകൊണ്ട് വീട് പൂട്ടിപ്പോയി എന്ന് വിശദീകരിച്ചു. മകൻ ഡൽഹിയിൽ പഠിക്കുന്നതുകൊണ്ട് വീട്ടിൽ താനും ഭാര്യയും മാത്രമേയുള്ളൂ. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭാര്യ ഒറ്റപ്പെടും. അതുകൊണ്ട് അവളെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഇത്രയും പറഞ്ഞശേഷം കർത്താ എന്തോ എഴുതാൻ തുടങ്ങി. വലിയ ആവേശത്തിലായിരുന്നു എഴുത്ത്. ഇടയ്ക്കിടെ പേന താടിയോടു ചേർത്തുവച്ചു ചിന്തിക്കുന്നതുകാണാം. എഴുതിക്കഴിഞ് മാറ്റർ കമ്പോസിറ്റർ സുഗന്ധിയെ ഏൽപ്പിച്ചു.
''മറ്റെല്ലാം മാറ്റി വച്ചിട്ട് ഇതുചെയ്യൂ...""
എന്ന് നിർദേശിച്ചു.
''അത് കംപോസ് ചെയ്താൽ പ്രൂഫ് നോക്കി ജയപ്രകാശിന്റെ കൈയിൽ കൊടുത്ത് ഉടനെ അടിക്കാൻ പറയണം.""
കർത്താ രാമഭദ്രനോട് പറഞ്ഞു.
''മറ്റു വർക്കുകളൊക്കെ അത് കഴിഞ്ഞിട്ട് മതി.ഒരു രണ്ടായിരം കോപ്പി അടിച്ചോളൂ.""
അതും പറഞ്ഞ് കർത്താ പുറത്തേക്കുപോയി.
പ്രൂഫ് മുന്നിൽ വന്നപ്പോൾ രാമഭദ്രൻ അത് വായിക്കാൻ തുടങ്ങി.ഒരു ലഘുലേഖയായിരുന്നു അത്.
'ഉത്തിഷ്ഠത ജാഗ്രത"എന്നാണ് ശീർഷകം. ഇങ്ങനെയാണത് തുടങ്ങിയത്:
''അധികാരമോഹത്താൽ അന്ധയായിപ്പോയ ഇന്ദിരാഗാന്ധി ചില വൈദേശികശക്തികളുടെയും അവരുടെ ചാരസംഘടനകളുടെയും സഹായത്തോടെ ഭാരതത്തിന്റെ ദേശീയജനാധിപത്യസംവിധാനത്തിന്റെ കഴുത്തിൽ കത്തി വച്ചിരിക്കുന്നു. ഭാരതമക്കൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമാരാധ്യരായ നേതാക്കന്മാരെ അജ്ഞാതമായ തടവറകളിൽ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളുടെ ശബ്ദം പുറത്തുകേൾപ്പിക്കാതിരിക്കാനായി വാർത്താമാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടിയിരിക്കുന്നു. ഫാസിസം ഇതുവരെ നമുക്ക് കേട്ടുകേൾവി മാത്രമായിരുന്നു.ഇപ്പോൾ നാമത് നേരിൽക്കാണുകയാണ്. സ്ഥിതി ഗുരുതരമാണെന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഭയവിഹ്വലരായി വിറങ്ങലിച്ചുനിൽക്കേണ്ട കാര്യമില്ല.വിപദി ധൈര്യത്തോടെയും ശാന്തതയോടെയും ഈ ഭീഷണിയെ നാം നേരിടേണ്ടിയിരിക്കുന്നു.""
തുടർന്ന്, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങൾ, തൊട്ടു തലേ ദിവസങ്ങളിൽ ഇന്ത്യയിൽ നടന്നതും പത്രങ്ങൾ തമസ്ക്കരിച്ചതുമായ സംഭവവികാസങ്ങൾ ,ഇനി ചെയ്യേണ്ട കാര്യങ്ങൾ എന്നിവയൊക്കെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ലഘുലേഖയിൽ ആരുടേയും പേര് വച്ചിട്ടില്ല.അതുവായിച്ചുകൊണ്ടിരിക്കേ , കർത്തായുടെ താൻ കാണാത്ത ഒരു മുഖമാണ് അനാവരണം ചെയ്യപ്പെടുന്നതെന്ന് രാമഭദ്രന് തോന്നി.
രണ്ടായിരം കോപ്പി അച്ചടിച്ചുകഴിഞ്ഞപ്പോൾ സന്ധ്യയായി.അച്ചടി അവസാനിക്കും മുൻപേ കർത്താ മടങ്ങിയെത്തി. ലഘുലേഖ ഒന്നോടിച്ചുനോക്കി.
''വായിക്കുമ്പോൾ കാര്യങ്ങൾ പിടി കിട്ടുന്നുണ്ടല്ലോ, അല്ലേ""
രാമഭദ്രനോട് ചോദിച്ചു. ലഘുലേഖയുടെ ഏതാനും കോപ്പികൾ മാറ്റിവച്ചിട്ട് ബാക്കി വളരെ ഭദ്രമായി പാക്ക് ചെയ്തു.
''ഒരു ജോലി ഏല്പിച്ചാൽ ചെയ്യാമോ?""
കർത്താ രാമഭദ്രനോട് ചോദിച്ചു.
രാമഭദ്രന് അദ്ഭുതം തോന്നി.
''പറഞ്ഞാൽ പോരേ? ഞാൻ ചെയ്യുമല്ലോ?""
അവൻ പറഞ്ഞു.
''ഇതങ്ങനെയല്ല. കുറച് റിസ്ക്കുണ്ട്. ഇത്രയും ലഘുലേഖ കൊല്ലത്ത് ഞാൻ പറയുന്ന സ്ഥലത്ത് എത്തിക്കണം. അവിടന്നങ്ങോട്ട് അവർ ഡിസ്ട്രിബ്യൂട്ട് ചെയ്തോളും."
അവൻ സന്നദ്ധനായി എഴുന്നേറ്റപ്പോൾ കർത്താ കാണേണ്ട ആളുടെ വിവരങ്ങൾ നൽകി.
''ഇന്ന് അവിടെത്തന്നെ സ്റ്റേ ചെയ്തിട്ട് വെളുപ്പിനേ ഇങ്ങോട്ടു തിരിച്ചാൽ മതി.""
സഞ്ചിയിൽ ലഘുലേഖകൾ ഭദ്രമായി വച്ച് അവൻ പടിയിറങ്ങി.
''വീട്ടിൽ പ്രശ്നമാകുമോ?""
''ഇല്ല.""
ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ രാമഭദ്രൻ വിചാരിച്ചു, പല ദിവസങ്ങളിലും പല കാരണങ്ങൾ കൊണ്ട് വീട്ടിൽ പോകാൻ കഴിയാതെ വരാറുണ്ട്. ഒരിക്കൽപ്പോലും അമ്മ ചോദിച്ചിട്ടില്ല, എന്തുകൊണ്ട് വന്നില്ല എന്ന്. ലക്ഷ്മണൻ ഒരു രാത്രി എത്തിയില്ലെങ്കിൽ അമ്മ വലിയ ബഹളമുണ്ടാക്കാറുണ്ട്. അവനാവട്ടെ, അതിന്റെ പേരിൽ അമ്മയോട് വഴക്കിടാറുമുണ്ട്.
''ഞാൻ പ്രായപൂർത്തിയായ ഒരു പുരുഷനാണ്. മുലകുടി മാറാത്ത ഒരു പൈതലായി എന്നെ കാണരുത്" എന്നും പറഞ്ഞ്. എന്തുപറഞ്ഞാലും രാത്രി അവൻ തിരിച്ചെത്തിയില്ലെങ്കിൽ അമ്മയ്ക്ക് വെപ്രാളമാണ്. രാത്രി പന്ത്രണ്ട് മണിക്ക് തന്റെ ദൗത്യം പൂർത്തിയാക്കി രാമഭദ്രൻ താനെത്തിയ ആ വീട്ടിൽ ശാന്തമായി കിടന്നുറങ്ങുമ്പോൾ അവന്റെ വീട്ടിൽ കാര്യങ്ങൾ ഒട്ടും ശാന്തമായിരുന്നില്ല. വാതിൽക്കൽ തുടർച്ചയായ മുട്ട് കേട്ട് പദ്മാവതി ചാടിയെഴുന്നേറ്റു. അവർക്ക് വല്ലാത്ത ദേഷ്യം വന്നു.
''ഏതു മുടിയന്ത്രണങ്ങളാണ് മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കാതെ""
ഉറക്കെ പിറുപിറുത്തുകൊണ്ട് അവർ വാതിൽ തുറന്നു.
പെട്ടെന്ന് അവർ ഞെട്ടിവിറച്ചുപോയി. വാതിൽക്കൽ മൂന്നു നാലു പൊലീസുകാർ.!
അന്നോളം കളത്തിൽ വീടിന്റെ പരിസരത്തെങ്ങും പൊലീസുകാർ വന്നിട്ടില്ല.അതാണ് അവർ അത്രയേറെ സംഭീതയാവാനുള്ള കാരണം.
''നിങ്ങടെ മോനെയിങ്ങു വിളിക്ക്.""
''അവനിതുവരെ വന്നില്ലാന്നു തോന്നുന്നു.""
''തോന്നുന്നോ? അപ്പൊ നിങ്ങക്ക് ഉറപ്പില്ല അല്ലേ സ്വന്തം മകൻ എപ്പോ വരുന്നു എപ്പോ പോകുന്നു എന്ന്? ചുമ്മാതല്ല അവന്റെ തല തിരിഞ്ഞുപോയത്. അവൻ ഇവിടെയുണ്ടെന്ന് ഞങ്ങക്കറിയാം.""
''ലക്ഷ്മണൻ ഇവിടെയുണ്ട്. ഞാൻ രാമന്റെ കാര്യമാണ് പറഞ്ഞത്.""
''അപ്പം നിങ്ങടെ മക്കള് രാമനും ലക്ഷ്മണനുമൊക്കെയാണ്, അല്ലേ? എന്നാ കേട്ടോ, അവമ്മാര് രാമനും ലക്ഷ്മണനുമൊന്നുമല്ല, രാവണനാണ്, രാവണൻ, ഫ , വിളിക്ക് തള്ളേ , നിന്ന് കൊഞ്ചാതെ.""
ലോകം കീഴ്മേൽ മറിയുന്നതുപോലെ പദ്മാവതിക്കു തോന്നി. ജീവിതത്തിലിന്നേവരെ ആരും അവരോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. അവർ അകത്തേക്കോടി. ലക്ഷ്മണനെ പിടിച്ച് കുലുക്കിയെഴുന്നേല്പിച്ചു പുറത്തേക്കു കൊണ്ടുവന്നു.
ലക്ഷ്മണൻ പുറത്തേക്കുവന്നതും ഒരു പോലീസുകാരൻ വലിച്ചു മുറ്റത്തേക്കിട്ടു.ഓർക്കാപ്പുറത്തെ ആക്രമണമായതുകൊണ്ട് ലക്ഷ്മണൻ ആകെ അന്തം വിട്ടു.
''നിങ്ങളവനെ എന്താണ് ചെയ്യുന്നത്?""
എന്നാർത്തുവിളിച്ചുകൊണ്ട് പദ്മാവതി മകന്റെയടുത്തേക്ക് ഓടിച്ചെന്നു. ഒരു പൊലീസുകാരൻ അവർക്കൊരു ചവിട്ടുകൊടുത്തു. മറിഞ്ഞുവീണ അവർ അലറിക്കരഞ്ഞു. അതിനിടെ പൊലീസുകാർ ലക്ഷ്മണനെ ഉന്തിത്തള്ളി പുറത്തേക്കു കൊണ്ടുപോയി.പദ്മാവതി പിടഞ്ഞെഴുന്നേറ്റ്പുറകെ ഓടിച്ചെന്നപ്പോൾ ജീപ്പ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.
പാഞ്ഞുപോകുന്ന ജീപ്പിന്റെ പിന്നാലെ അലറിക്കരഞ്ഞുകൊണ്ട് പദ്മാവതി ഓടി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |