ക്ഷേത്രങ്ങൾ തുറന്നതോടെ പ്രതീക്ഷ
ആലപ്പുഴ: അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ലോക്ക്ഡൗൺ ഇളവുകളെത്തുടർന്ന് തുറന്നതോടെ വാദ്യകലാകാരൻമാർ ആശ്വാസത്തിൽ. ഇതുവരെ അനുഭവിച്ച പ്രതിസന്ധിക്ക് തത്കാലത്തേക്കെങ്കിലും അയവുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം.
കഴിഞ്ഞ രണ്ട് ഉത്സവ സീസണുകളും ആഘോഷങ്ങളില്ലാതെ കടന്നുപോകുന്നത് കണ്ടുനിന്നവരാണ് ചെണ്ടമേളക്കാർ അടക്കമുള്ള വാദ്യകലാകാരൻമാർ. ആളും ആരവവുമായി സീസൺ താളാത്മകമാക്കിയ ഇവരുടെ ജീവിതത്തിലേക്ക് വല്ലാത്തൊരു പ്രതിസന്ധിയായി കൊവിഡ് കടന്നുവരികയായിരുന്നു. ഇതോടെ തൊഴിൽ ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് ചേക്കേറിയവരും ഏറെ. ജില്ലയിൽ 20 ലേറെ വാദ്യകലാപഠന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 50തോളം അദ്ധ്യാപകരുടെ ഉപജീവന മാർഗ്ഗം കൂടിയാണ് ഇവ. ദുരിതകാലം ഇവരെയും വലച്ചു.
ഇൗ വർഷം ആദ്യം നിയന്ത്രണങ്ങളോടെ ഉത്സവച്ചടങ്ങുകൾ നടന്നിരുന്നെങ്കിലും എഴുന്നള്ളിപ്പും മേളവുമെല്ലാം പരിമിതപ്പെടുത്തിയിരുന്നു. 30 മേളക്കാർ വരെ നിരന്നിരുന്ന ചടങ്ങുകളിൽ പരമാവധി 4 പേർക്കു മാത്രമാണു പങ്കെടുക്കാനായത്. ഇതിനു പുറമേ ഉദ്ഘാടനങ്ങളും സ്വകാര്യ ചടങ്ങുകളും ഇല്ലാതായതും തിരിച്ചടിയായി. ആദ്യ ലോക്ക്ഡൗൺ കാലയളവിൽ സർക്കാർ 2000 രൂപ അനുവദിച്ചിരുന്നു. പിന്നീടു നിവേദനം നൽകിയെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ല. നിലവിലെ ദുരിതകാലത്തെ എങ്ങനെ മറികടക്കണമെന്ന് അറിയാതെ വലയുകയാണ് കലാകാരൻമാർ.
ഹാട്രിക്ക്?
തുടർച്ചയായ രണ്ടു തവണ ഉത്സവ സീസൺ നഷ്ടമായ കലാകാരൻമാരുടെ ആശങ്ക, ഈ ദുരവസ്ഥ ഹാട്രിക് തികയ്ക്കുമോ എന്നതാണ്! നവംബർ പകുതിയോടെ ആരംഭിക്കുന്ന ഉത്സവാഘോഷങ്ങൾ മേയ് പകുതിയോടെയാണ് അവസാനിക്കാറുള്ളത്. ഇൗ ഏഴു മാസക്കാലത്തെ വേതനമാണ് ഒട്ടുമിക്ക കലാകാരൻമാരുടെയും അടിസ്ഥാനം.
................................
₹ 30,000-1.5 ലക്ഷം: ഉത്സവങ്ങളിൽ വാദ്യകലാകാരൻമാരുടെ വരുമാനം
₹ 10,000-50,000: ഉദ്ഘാടന പരിപാടികളിലെ വരുമാനം
...............................
ആരാധനാലയങ്ങൾ തുറന്നത് അല്പം ആശ്വാസമായി. കൊവിഡ് വ്യാപനം കുറഞ്ഞാൽ ഉത്സവങ്ങൾ നടത്താനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ കലാപഠനവും കൊവിഡ് മൂലം നിലച്ചു
(ആർ.എൽ.വി വിജയകുമാർ, വാദ്യകലാകാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |