ലണ്ടൻ: യു.കെയിൽ അഞ്ചുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരിയായ മാതാവ് കുറ്റം സമ്മതിച്ചു. കൊവിഡ് ഭയത്തെ തുടർന്നാണ് യുവതി മകളെ ദാരുണമായി കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. തെക്കൻ ലണ്ടനിൽ 2020 ജൂൺ 30നായിരുന്നു കേസിനാസ്പദമായ സംഭവം. സുധ ശിവാനന്തം എന്ന 36കാരി മകൾ സായഗിയെ കിടപ്പുമുറിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
താൻ കൊവിഡ് ബാധിച്ച് മരിക്കുമെന്നും ഇതോടെ അഞ്ചുവയസായ മകൾക്ക് അമ്മയെ കൂടാതെ ജീവിക്കേണ്ടി വരുമെന്നുംമുള്ള ചിന്തയാണ് സുധയെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം സുധ ഒരു വർഷത്തോളം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ ദിവസം ഫ്ലാറ്റിലെത്തിയ അയൽക്കാരാണ് മകളെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. യുവതിയും പരിക്കേറ്റ നിലയിലായിരുന്നു. 2006 മുതൽ സുധയും കുടുംബവും യു.കെയിലാണ് താമസം.
ഭർത്താവ് പറയുന്നത്
രോഗങ്ങളെക്കുറിച്ച് ആശങ്ക സുധയെ വല്ലാതെ അലട്ടിയിരുന്നു. കൊവിഡ് പടർന്ന് പിടിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ രോഗം വന്ന് മരിക്കുമെന്ന ഭയം യുവതിയിൽ ഉടലെടുത്തിരുന്നതായി ഭർത്താവ് പറഞ്ഞു. സംഭവ ദിവസം തന്നോട് ജോലിയ്ക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. അകാരണമായ ഭയവും സാമൂഹിക ഒറ്റപ്പെടലുമാണ് ഭാര്യ മകളെ കൊല്ലാൻ പ്രേരിപ്പിച്ചത്. കൊലപാതകത്തിന് മുൻപ് വരെ ഏറെ സന്തോഷത്തോടെയാണ് ജീവിച്ചതെന്നും സ്വബോധത്തോടെ ഭാര്യക്ക് ഒരിക്കലും മകളെ കൊല്ലാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോടതി നിർദ്ദേശ പ്രകാരം ചികിത്സയിലാണ് സുധ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |