സൈനിക കേന്ദ്രത്തിനു നേരെ ഡ്രോൺ ആക്രമണം ആദ്യം
പാക് ലഷ്കർ ഭീകരരെന്ന് ഇന്റലിജൻസ്
രണ്ട് സേനാ ഉദ്യോഗസ്ഥർക്ക് പരിക്ക്
കോൺക്രീറ്ര് മേൽക്കൂര തകർന്നു
ശ്രീഗനർ: ഇന്ത്യയിൽ ഭീകരാക്രമണത്തിന് ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ച് പാക് ലഷ്‌കർ ഭീകരർ. അതീവസുരക്ഷയുള്ള ജമ്മു എയർപോർട്ടിലെ വ്യോമസേനാ താവളത്തിലാണ് ഡ്രോണുകൾ ഉപയോഗിച്ച് ഇരട്ട സ്ഫോടനങ്ങൾ നടത്തി ഭീകരർ സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചത്.
ബോംബുമായി ജി.പി.എസ് നിയന്ത്രിത ഡ്രോണുകൾ പാകിസ്ഥാനിൽ നിന്നാണ് ഭീകരർ അയച്ചതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. പാക് അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ മാത്രം ദൂരെയാണ് സ്ഫോടനമുണ്ടായ വിമാനത്താവളം. ഭാവിയിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്താവുന്ന മാരകമായ ആക്രമണങ്ങളുടെ പരീക്ഷണമെന്ന നിലയിൽ താരതമ്യേന വീര്യം കുറഞ്ഞ ബോംബുകളാണ് ഭീകരർ പ്രയോഗിച്ചത്.
യാത്രാ വിമാനങ്ങൾക്കൊപ്പം വ്യോമസേനയും ഉപയോഗിക്കുന്ന തന്ത്രപ്രധാന വിമാനത്താവളത്തിലാണ് ഭീകരരുടെ പ്രഹരം. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ട്രാൻസ്പോർട്ട് വിമാനങ്ങളും മാത്രം കിടക്കുന്ന ടെക്നിക്കൽ ഏരിയയിൽ ഞായറാഴ്ച
പുലർച്ചെ 1.37നും 1.43നും ആയിരുന്നു സ്ഫോടനങ്ങൾ. ആദ്യ ബോംബ് ടെക്നിക്കൽ ഏരിയയിലെ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർത്തു. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുറസ്സായ സ്ഥലത്തായിരുന്നു രണ്ടാം സ്ഫോടനം.
ഭീകരാക്രമണം തന്നെയാണെന്നും പാക് ലഷ്‌കറെ തയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നും ജമ്മു കാശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു. അതീവ സുരക്ഷാ മേഖലയിൽ റഡാറിന്റെ കണ്ണിൽപ്പെടാതെ ഡ്രോണുകൾ എത്തിയതാണ് സുരക്ഷാ ഏജൻസികളെ അമ്പരപ്പിക്കുന്നത്. ഒരു കിലോമീറ്റർ വരെ സ്‌ഫോടന ശബ്ദം കേട്ടു. ഡ്രോണുകൾക്ക് റേഞ്ച് കുറവായതിനാൽ അതിർത്തിക്ക് വളരെ അടുത്തു നിന്നാവണം ഇവ പറത്തിയതെന്ന് കരുതുന്നു. രണ്ടു വർഷമായി ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ എം.എം.നരവനെയും മൂന്നു ദിവസത്തെ ലഡാക്ക് സന്ദർശനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഭീകരാക്രമണം. രാജ്നാഥ് സിംഗ് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ എച്ച്. എസ്. അറോറയുമായി സംസാരിച്ചു. പശ്ചിമ വ്യോമ കമാൻഡ് മേധാവി എയർമാർഷൽ വിക്രം സിംഗ് ജമ്മുവിലെത്തി. ഭീകരവിരുദ്ധ നിയമ (യു.എ.പി.എ) പ്രകാരം കേസെടുത്ത് എൻ.ഐ.എ അന്വേഷണം തുടങ്ങി.
ജമ്മു കാശ്മീരിൽ ഇന്നലെ രണ്ട് ഭീകരരെ പിടികൂടിയിരുന്നു. ഒരാളിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു.
വ്യോമസേന, ദേശീയ ബോംബ് ഡേറ്റ സെന്റർ, ഫോറൻസിക് വിദഗ്ദ്ധർ, ജമ്മു കാശ്മീർ പൊലീസ് എന്നിവയും അന്വേഷണം ആരംഭിച്ചു.
ജാഗ്രതാ മുന്നറിയിപ്പ്
ജമ്മു വിമാനത്താവളം, അംബാല, പഠാൻകോട്ട്, അവന്തിപോറ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |