തിരുവനന്തപുരം: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഇന്നലെ രണ്ടിടങ്ങളിൽ നിന്നായി 111 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 100 കിലോ കഞ്ചാവാണ് ചാക്ക ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ വച്ച് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രിയെത്തിച്ച കഞ്ചാവ് മറ്റ് സ്ഥലങ്ങളിലെത്തിച്ച് വില്പന നടത്താനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ നിഗമനം.
കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമവും തുടരുകയാണെന്ന് ഡി.സി.പി വൈഭവ് സക്‌സേന പറഞ്ഞു. ഇന്നലെ രാവിലെ എട്ടോടെ തിരുമല കട്ടച്ചൽ റോഡിൽ ശ്രീറാമിനെ (24) 10 കിലോ കഞ്ചാവുമായി ഇയാളുടെ വീട്ടിൽ നിന്ന് ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പൂജപ്പുര പൊലീസ് പിടികൂടിയിരുന്നു. നഗരത്തിൽ കഞ്ചാവ് വില്പന നടത്തുന്ന ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയത്. 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. അഞ്ചു ചാക്കുകളിലാക്കി തേയിലയെന്ന് പറഞ്ഞായിരുന്നു കഞ്ചാവ് എത്തിച്ചത്. പ്രാദേശിക സംഘങ്ങൾക്ക് കൈമാറാൻ കാത്തുനിൽക്കവേയാണ് കോയമ്പത്തൂർ സ്വദേശി മുഹമ്മദ് (59) പൊലീസിന്റെ പിടിയിലായത്.
രണ്ടു ദിവസം മുൻപേ പൂന്തുറ ഭാഗത്ത് നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായത് ശ്രീറാമിന്റെ ഇരട്ടസഹോദരനെന്നാണ് വിവരം. ഇവർ ബംഗളുരുവിൽ നിന്നാണ് കഞ്ചാവെത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖർ ഉൾപ്പടെ കൂടുതൽ പേർ കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കിടെ 125 കിലോയോളം കഞ്ചാവ് പിടികൂടിയുണ്ടെന്നും ഡി.സി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എ.സി.പിമാരായ എം.കെ. ബിനുകുമാർ, ടി.ആർ. പ്രദീപ്കുമാർ, പേട്ട എസ്.എച്ച്.ഒ എം. സുധിലാൽ, എസ്.ഐമാരായ നിയാസ്, സിജിൻ മാത്യു, എ.എസ്.ഐ എഡ്വിൻ, സി.പി.ഒമാരായ നിജിത്ത്, രഞ്ജിത്ത്, രാഹുൽ, പ്രതീഷ്, ഡാൻസാഫ് ടീം എസ്.ഐ ഗോപകുമാർ, പൂജപ്പുര എസ്.എച്ച്.ഒ റോജ്.ആർ, എസ്.ഐ രതീഷ് കുമാർ, സി.പി.ഒമാരായ ബിനുജിത്ത്, ഹോംഗാർഡ് ശ്രീകുമാർ, സജി, ലജൻ, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ഷിബു.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |