കാസർകോട്: രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ അലംഭാവം കാരണം അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. വാക്സിൻ രജിസ്‌ട്രേഷൻ ആപ്പിൽ എപ്പോൾ നോക്കിയാലും 'അണ്ടർ പ്രോസസിംഗ്' എന്ന് മാത്രമാണ് കാണിക്കുന്നത്. രജിസ്‌ട്രേഷൻ നടത്തി കാത്തിരിക്കുന്ന പ്രവാസികൾക്ക് എന്തുചെയ്യണമെന്ന് അറിയാൻ ഒരു എസ്.എം.എസ് പോലും അയയ്ക്കാൻ ആരോഗ്യവകുപ്പ് അധികാരികൾ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
നാട്ടിൽ എത്തിയവർക്ക് വിദേശത്തേക്ക് തിരിച്ചുപോകാൻ ആ രാജ്യം അംഗീകരിക്കുന്ന രണ്ട് ഡോസ് വാക്സിൻ എടുത്താൽ മാത്രമേ കഴിയൂ. ആദ്യ വാക്സിൻ കേരള സർക്കാർ ഉത്തരവ് പ്രകാരം പെട്ടെന്ന് കിട്ടിയെങ്കിലും രണ്ടാം ഡോസിന് കാലതാമസം വരികയാണെന്നാണ് പ്രവാസികൾ പറയുന്നത്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ ജൂലായ് ആദ്യവാരം തുറക്കും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ, എമിറേറ്റ്സ് അടക്കമുള്ള വിമാന കമ്പനികൾ ജൂലായ് 7 തൊട്ടുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പക്ഷെ, ആദ്യ വാക്സിന് ശേഷം രണ്ടാം വാക്സിന് 28 ദിവസത്തിന് ശേഷം ഓൺലൈനിൽ സ്റ്റേറ്റ് പ്രയോറിറ്റി അടിസ്ഥാനത്തിൽ അപേക്ഷ നൽകിയിട്ട് ദിവസങ്ങൾ ഏറെയായിട്ടും ഒരു മറുപടിയും പ്രവാസികൾക്ക് കിട്ടുന്നില്ല.
പാലിക്കപ്പെടുന്നില്ല മുഖ്യമന്ത്രിയുടെ ഉറപ്പ്
മറ്റൊരു വിവരവും ആപ്പിൽ നിന്ന് കിട്ടാത്തതിനാൽ വിളിച്ച് അന്വേഷിക്കുമ്പോൾ സാങ്കേതിക തകരാർ എന്നാണു മറുപടി നൽകുന്നത്. പ്രവാസികൾക്ക് രണ്ടാം ഡോസ് നിശ്ചിത സമയത്ത് തന്നെ നൽകുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പ്രവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പുകൾ പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പരാതി. വിദേശ രാജ്യങ്ങളിൽ കൊവിഡ് മൂലമുണ്ടായ അനിശ്ചിതാവസ്ഥയുടെ പ്രശ്നങ്ങൾ ശരിയായി വരുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം പ്രവാസികൾക്ക് തിരിച്ചു പോകാനാകാത്ത സാഹചര്യം ഉണ്ടാകരുതെന്നും പ്രവാസികൾ പറയുന്നു.
പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. ദുബായിൽ എത്തി കൃത്യമായി ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ടുന്ന മലയാളികളുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കണം.
മുനീർ കുമ്പള (ഇൻകാസ് ദുബായ് കാസർകോട് ജില്ലാ പ്രസിഡന്റ് )
പുന്നക്കൻ മുഹമ്മദ് (ജില്ലാ ജനറൽ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |