തിരുവനന്തപുരം: ഹോർട്ടികോർപ്പിന്റെ നൂതന സംരംഭമായ 'വാട്ടുക്കപ്പ" മുഖ്യമന്ത്രി പിണറായി വിജയൻ വിപണിയിലിറക്കി. 'സുഭിക്ഷ കേരളം" പദ്ധതിയിൽ കൃഷി വ്യാപകമായപ്പോൾ ഏറ്റവുമധികം ഉത്പാദനം നടന്നത് മരച്ചീനിയുടേതാണ്. ക്ളിഫ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ., കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽകർ, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്‌ടർ ജെ. സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവർ സംബന്ധിച്ചു.
സർക്കാർ തീരുമാനിച്ച അടിസ്ഥാന വിലയായ 12 രൂപയ്ക്ക് കർഷകരിൽ നിന്ന് മരച്ചീനി സംഭരിക്കും. തുടർന്ന് സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവരുടെ പക്കലുള്ള ഉണക്ക് യന്ത്രമുപയോഗിച്ച് വാട്ടുക്കപ്പ ആക്കിമാറ്റുകയാണ് ചെയ്യുന്നത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണനിലയത്തിലെ സാങ്കേതികവിദ്യ പ്രകാരമാണ് മരച്ചീനി പ്രാഥമിക സംസ്കരണം നടത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ടുകപ്പയിൽ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മാംസ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടാകും. വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
ഒരു ടൺ പച്ചക്കപ്പ സംസ്കരിച്ചാൽ പതിനഞ്ച് തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിലെ അധിക ഉത്പാദനത്തിലൂടെ ലഭ്യമായ മുഴുവൻ മരച്ചീനിയും സംസ്കരിച്ചാൽ ലക്ഷത്തിലേറെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |