കൊല്ലം: സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം പൂർണമായി നടപ്പാകുന്നതോടെ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ ട്രിപ്പുകൾ കുറയാൻ സാദ്ധ്യത. ഡ്യൂട്ടി പരിഷ്കരത്തിന്റെ ഭാഗമായി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. പരിഷ്‌കരണം പൂർത്തിയാകുന്നതോടെ ഗ്രാമീണ സർവീസുകളടക്കം ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി പറയുന്നുണ്ടെങ്കിലും നിലവിലുള്ള പല സർവീസുകളും പൂർണമായോ ഭാഗീകമായോ നിറുത്തലാക്കാൻ അണിയറനീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകിട്ടും അധികട്രിപ്പുകൾ ഉണ്ടാകുമെങ്കിലും ഉച്ചസമയത്തും രാത്രിയും കുറയും. ഗ്രാമീണ മേഖലകളിലേക്ക് പോകാനുള്ള യാത്രക്കാരാകും ഈ സമയങ്ങളിൽ വലയുക.
എന്തുകൊണ്ട് ട്രിപ്പുകൾ കുറയും
ജില്ലയിൽ നിലവിലുള്ള സർവീസുകൾ ആരംഭിക്കുന്നത് രാവിലെ 4.30 മുതൽ 7 വരെയുള്ള സമയത്താണ്. സിംഗിൾഡ്യൂട്ടി പരിഷ്‌കാരം നിലവിൽ വരുന്നതോടെ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ ഡ്യൂട്ടി പുനക്രമീകരണമുണ്ടാകും. അപ്പോൾ കണ്ടക്ടറും ഡ്രൈവറും മാറേണ്ടിവരും. ബസുകൾ ഏതെങ്കിലും കാരണവശാൽ വൈകുകയോ മറ്റോ ചെയ്‌താൽ ഷെഡ്യൂൾ മാറ്റത്തിനിടയിൽ സമയനഷ്ടമുണ്ടാകും. പകരം ബസ് സർവീസ് നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. കൂടാതെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിനായി നിലവിലുള്ള ട്രിപ്പുകളിൽ പലതും ഭാഗികമായി റദ്ദാക്കുകയോ മറ്റ് റൂട്ടുകളിലേക്ക് സർവീസ് നടത്തുകയോ ചെയ്യേണ്ടിവരും.
ഡ്യൂട്ടിയിൽ വരുന്ന മാറ്റം
നിലവിൽ: 14 മുതൽ 16 മണിക്കൂർ വരെ
സിംഗിൾ ഡ്യൂട്ടി: 8 മുതൽ 12 മണിക്കൂർ
നിലവിൽ സർവീസുകൾ: രാവിലെ 4.30 മുതൽ രാത്രി 10 വരെ (സൂപ്പർ ക്ലാസ് ഒഴികെ)
സിംഗിൾ ഡ്യൂട്ടിയിൽ: രാവിലെ 5 മുതൽ രാത്രി 9 വരെ
ബസുകൾ തമ്മിലുള്ള ഇടവേള
5 മുതൽ 20 മിനിട്ട് വരെ (നിലവിൽ എല്ലാ സമയത്തും)
സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിൽ:
യാത്രാ തിരക്കുള്ളപ്പോൾ: 10 മുതൽ 30 മിനിട്ട് വരെ
ഉച്ചസമയത്ത്: 20 മുതൽ 45 മിനിട്ട് വരെ
ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സർവീസുകൾ കൃത്യമാക്കുന്നതിനുമാണ് സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുന്നത്. ഇതിലൂടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
കെ.എസ്.ആർ.ടി.സി അധികൃതർ
തുടർച്ചയായ ദിവസങ്ങളിൽ ഡ്രൈവർ, കണ്ടക്ടർ ഡ്യൂട്ടി ചെയ്യേണ്ടിവരും. ഇത്തരം പരിഷ്‌കാരങ്ങൾ വിശ്രമരഹിത ജോലിയ്ക്കുള്ള സാഹചര്യമാണുണ്ടാക്കുക. യാത്രാക്ലേശം രൂക്ഷമായാൽ യാത്രക്കാരുടെ എതിർപ്പിനും കാരണമാകും
ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |