കൊല്ലം: നാലുകിലോ കഞ്ചാവുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായി. നേരത്തെയും കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുള്ള ചിന്നക്കട, ആണ്ടാമുക്കം അഖിൽ ഭവനിൽ അനിൽകുമാർ (60, ഉണ്ണി), സുഹൃത്ത് നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് കുമാർ (52) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ഇവർ താമസിക്കുന്ന ആണ്ടാമുക്കത്തെ വീട്ടിൽ സൂക്ഷിക്കുകയും 50 ഗ്രാമിന്റെ പാക്കറ്റുകളാക്കി 3000 രൂപയ്ക്ക് വിൽക്കുകയുമായിരുന്നു പതിവ്. 5000 രൂപയ്ക്കാണ് ഇവർ 4 കിലോ വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ എക്സൈസിനോട് പറഞ്ഞു.
സുരേഷ് കുമാർ ഒന്നരവർഷത്തോളമായി അനിൽ കുമാറിനൊപ്പം ആണ്ടാമുക്കത്തെ വീട്ടിലായിരുന്നു താമസം. അനിൽകുമാർ 5 കിലോ കഞ്ചാവ് കടത്തിയതിന് അമരവിള ചെക്ക്പോസ്റ്റിൽ മുൻപ് പിടിയിലായിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയശേഷം കുന്നത്തൂർ സർക്കിൾ ഓഫീസിലും ആറ് മാസം മുൻപ് കൊല്ലം എക്സൈസിലും സമാന രീതിയിൽ പിടിയിലായിട്ടുണ്ട്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസി. എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം സ്പെഷ്യൽ സ്ക്വാഡ് 14 കിലോ കഞ്ചാവും 6 കഞ്ചാവ് ചെടികളുമാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |