കണ്ണൂർ:വീടുകളിൽ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ജില്ലയിലെ വയോജനങ്ങൾക്കായുള്ള കോൾ സെന്ററിൽ ലഭിച്ചത് മുന്നൂറിനടുത്ത് പരാതികൾ. സ്വത്തു തട്ടിയെടുത്തതിനു ശേഷം ഉപേക്ഷിക്കുക, അസുഖം വന്നാൽ കൃത്യമായ ചികിത്സ നൽകാതിരിക്കുക, മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മുറിക്കുള്ളിൽ പൂട്ടിയിടുക, പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യം നിഷേധിക്കുക, ഭക്ഷണം നൽകാതിരിക്കുക, വീട്ടിൽ തനിച്ചാക്കി മാസങ്ങളോളം മാറി നിൽക്കുക, സംരക്ഷണം ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിക്കുന്നത്. എന്നാൽ മക്കളോടുള്ള സ്‌നേഹം കാരണം മാതാപിതാക്കൾ തങ്ങൾ നേരിടുന്ന പീഡനങ്ങൾ പുറത്തു പറയുന്നില്ലെന്നതാണ് വാസ്തവം.
മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും 2007 നിയമപ്രകാരം വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് മക്കളുടെ കടമയാണ്. അത്തരത്തിൽ സംരക്ഷണം നൽകാതിരിക്കുമ്പോൾ മക്കൾക്കെതിരെ പരാതി നൽകാം. പതിനായിരം രൂപ മാസത്തിൽ മാതാപിതാക്കൾക്ക് നൽകാനും വ്യവസ്ഥയുണ്ട്. ഹോം നഴ്‌സിനെ വയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ തുക മക്കൾ കൃത്യമായി നൽകണമെന്നും നിയമമുണ്ട്. എന്നാൽ ഇത്തരം നിയമങ്ങളെ കുറിച്ച് മക്കളും വയോജനങ്ങളും ബോധവാന്മാരല്ല.
പരാതി നൽകാം, ട്രിബ്യൂണലുണ്ട്
അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ ജില്ലയിൽ തളിപ്പറമ്പിലും തലശ്ശേരിലും രണ്ട് ട്രിബ്യൂണലാണ് പ്രവർത്തിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർമാർക്കാണ് ട്രിബ്യൂണലിന്റെ ചുമതല. തലശ്ശേരിയിൽ സബ് കളക്ടറും തളിപ്പറമ്പിൽ ആർ.ഡി.ഒയുമാണ് പ്രിസൈഡിംഗ് ഓഫീസർ. ട്രിബ്യൂണലിൽ ലഭിക്കുന്ന പരാതിയിന്മേൽ ചുമതലയുള്ള ആർ.ഡി.ഒമാർ വാദം കേട്ടതിനു ശേഷമാണ് നടപടികൾ സ്വീകരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് വയോജന സംരക്ഷണം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
ലക്ഷ്യം വയോജന ക്ഷേമം
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സെപ്തംബർ മുതലാണ് ജില്ലയിൽ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. വയോജനങ്ങൾക്ക് കൃത്യമായി മരുന്നു ലഭിക്കുന്നുണ്ടോ, വാക്‌സിനേഷൻ എടുത്തിട്ടുണ്ടോ, മാനസികമായും ശാരീരികമായും എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശാവർക്കർ മുഖേനയാണ് ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നത്.
പരാതികൾ ഒന്നര വർഷത്തിനിടയിൽ
തലശ്ശേരി ട്രിബ്യൂണലിൽ 119
തീർപ്പാക്കിയത് 100 ലധികം
തളിപ്പറമ്പ് ട്രിബ്യൂണലിൽ 150
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |