ആലപ്പുഴ: ഉറങ്ങിക്കിടന്ന സുഹൃത്തിനെ അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി എട്ടുവർഷത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിൽ. നൂറനാട് താമരക്കുളം പേരൂർ കാരാണ്മയിൽ താമസിച്ചിരുന്ന ഇർഷാദിനെ (24) കൊലപ്പെടുത്തിയ കേസിലെ പ്രതി പത്തനാപുരം പുന്നല തച്ചക്കോട് ശശിഭവനത്തിൽ പ്രമോദിനെയാണ് (30) തിരുപ്പൂരിൽ നിന്ന് ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്ത് കാണിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ചാരുംമൂടിനു സമീപം പേരൂർ കാരാണ്മയിൽ ഇർഷാദ് താമസിച്ചിരുന്ന വാടക വീട്ടിലാണ് കൊലപാതകം നടന്നത്. 26ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇർഷാദും അന്ന് ഈ വീട്ടിൽ താമസിച്ചു. പ്രമോദിന്റെ കൈവശമുണ്ടായിരുന്ന ഫോൺ പിറ്റേന്ന് വിറ്റശേഷം ബാറിൽ പോയി മദ്യപിച്ച് രാത്രിയോടെ ഇരുവരും മടങ്ങിയെത്തുകയും ചെയ്തു. വാക്കുതർക്കത്തെ തുടർന്ന് അടിപിടി ഉണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇർഷാദിനെ വീടിനോട് ചേർന്നുണ്ടായിരുന്ന അരകല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മൃതദേഹം അഴുകി ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് അയൽവാസികൾ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. നൂറനാട് പൊലീസ് രണ്ട് മാസം അന്വേഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനെ ചുമതലപ്പെടുത്തി. ഇർഷാദ് കൊല്ലപ്പെടുന്നതിന് മുമ്പ് ഒപ്പം അപരിചിതനായ ഒരാളെ കണ്ടിരുന്നതായി അയൽവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണമാണ് വഴിത്തിവായത്. ഇർഷാദിന്റെ കൊലയ്ക്ക് ഒരുദിവസം മുമ്പ് ഇരുവരെയും ഒന്നിച്ച് കണ്ടതായും വിവരം ലഭിച്ചു. ബാറിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
മാതാപിതാക്കളും ഭാര്യയും മക്കളുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ പ്രമോദ് പലേടങ്ങളിലായി മാറിമാറി താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. പ്രമോദ് നേരത്തെ ജോലി ചെയ്തിരുന്ന കണ്ണൂർ, കിളിമാനൂർ, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പാറ ക്വാറികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരുവർഷം മുമ്പ് പ്രമോദിന്റെ അമ്മ മരിച്ചത്. അന്ന് ഇയാൾ വരുമെന്ന് കരുതിയെങ്കിലും വന്നില്ല. പിന്നീട് വിദേശത്ത് ജോലിയുള്ള, പ്രമോദിന്റെ സഹോദരിയുടെ തമിഴ്നാട് സ്വദേശിയായ ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ചെന്നൈയിൽ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു.
പരിക്കേറ്റ കാലിൽ ചവിട്ടി, പകയായി
പ്രതി പ്രമോദിനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മദ്യപിച്ച് വഴക്കിട്ടപ്പോൾ, തന്റെ അപകടം പറ്റിയ കാലിൽ ഇർഷാദ് മർദ്ദിക്കുകയും കണ്ണിനിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതാണ് വൈരാഗ്യമുണ്ടായതെന്ന് പ്രമോദ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവ ശേഷം ചാരുംമൂട്ടിലെ ഒരു മില്ലിനു സമീപം കിടന്നുറങ്ങി. പുലർച്ചെ നടന്ന് തിരുവല്ലയിലെത്തുകയും ട്രെയിൻ കയറി മുങ്ങുകയുമായിരുന്നു.
മൊബൈൽഫോൺ ഇല്ല
മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതിവിദഗ്ദ്ധമായി പൊലീസിനെ വെട്ടിച്ച് തമിഴ്നാട്ടിലെ വർക്ക്ഷോപ്പുകളിൽ മാറിമാറി ജോലി നോക്കുകയായിരുന്നു. ഒരുസ്ഥലത്ത് രണ്ട് മാസത്തിൽ കൂടുതൽ ജോലി ചെയ്യാറില്ല. ചെന്നൈയിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേലം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോമോബൈൽ വർക്ക്ഷോപ്പുകളിൽ ഇയാൾ ജോലി ചെയ്തതായി കണ്ടെത്തി. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണത്തിൽ തിരുപ്പൂരിൽ നിന്ന് 29ന് അറസ്റ്റു ചെയ്തു. പ്രതിയെ സ്ഥലത്ത് കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. എസ്.പി പ്രശാന്ത് കാണിയോടൊപ്പം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ആർ.ബിജു, എ.എസ്.ഐ അജിമോൻ, ഷൈജു, പ്രജിത് കുമാർ എന്നിവായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |