ആലപ്പുഴ: കുടുംബശ്രീ തൊഴിൽ ഗ്രൂപ്പുകളുടെ പരിലാളനയിൽ ഇനി നഗരത്തിലെ കനാലുകളുടെ ഇരുവശങ്ങളിലും ജമന്തിവസന്തം വിരിയും. ഓണത്തിന് പൂക്കൾ വിരിയിക്കാനായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും കൊവിഡ് വ്യാപനം കാരണം പൂ കൃഷി തുടങ്ങാൻ വൈകി.
ചെടികൾ പരിപാലിച്ച് കനാൽ പരിസരം വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള പരിശീലനം കുടുംബശ്രീ അംഗങ്ങൾക്ക് നൽകും. പൂക്കൾ വിറ്റുകിട്ടുന്ന വരുമാനവും കുടുംബശ്രീയ്ക്കാണ്. ഇതിനു പുറമേ എല്ലാ മാസവും സഹായധനവും നൽകും. 40 കോടി രൂപ മുടക്കി ആലപ്പുഴ നഗരത്തിലെ കനാലുകൾ ചെളികോരി വൃത്തിയാക്കിയെങ്കിലും കനാൽത്തീരം ഇപ്പോഴും കാടുപിടിച്ചു നിലയിലാണ്. ഒരുപ്രാവശ്യം കളകളെല്ലാം പറിച്ച് വൃത്തിയാക്കിയെങ്കിലും വീണ്ടും കനാൽത്തീരം കാട് കയറി. പരിപാലനത്തിന് ഒരു സ്ഥിരം സംവിധാനമില്ലാത്തതാണ് കനാൽ തീരം മലിനമായിക്കിടക്കുന്നതിന് കാരണം .കാപ്പിത്തോട്, റാണിത്തോട്, ഷഡാമണിത്തോട് തുടങ്ങിയ ചെറുകനാലുകളുടെ ശൃംഖലകളുടെ നവീകരണം ഏറ്റെടുക്കും മുമ്പ് പ്രധാന കനാലുകളുടെ നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജമന്തിപ്പൂക്കൾ
ജമന്തി ഏത് മണ്ണിലും വളരും. നല്ല വെയിൽ ഇഷ്ടപ്പെടുന്ന ചെടിയാണ്. നടീൽ കഴിഞ്ഞ് നല്ല പരിപാലനം നൽകിയാൽ രണ്ട് മാസത്തിനുള്ളിൽ പുഷ്പിക്കും. ജമന്തിയുടെ ധാരാളം മികച്ച ഇനങ്ങൾ ഇന്ത്യയിൽ പല ഭാഗത്തും കൃഷിചെയ്യപെടുന്നുണ്ട്. വിശേഷാവസരങ്ങളിൽ പുഷ്പാലങ്കാരത്തിനായി സാധാരണ ജമന്തിയാണ് ഉപയോഗിക്കുന്നത്. ജമന്തിപ്പൂക്കൾ 7 ദിവസം വരെ വാടാതിരിക്കും.
'' കനാൽ സൗന്ദര്യവത്കരണവും അനുബന്ധിച്ചുളള പ്രവൃത്തികളും മുസിരിസ് കമ്പനിയെ ഏൽപ്പിക്കാൻ കനാൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ ധാരണയായി. കനാൽക്കരയിലെ ജമന്തി പൂ കൃഷിയുടെ പരിപാലനം കുടുംബശ്രീ അംഗങ്ങളാണ് ചെയ്യുന്നത്.
(സൗമ്യരാജ്,നഗരസഭ ചെയർപേഴ്സൺ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |